ന്യൂഡൽഹി: കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട മറ്റൊരു പ്രമുഖ നേതാവ് കൂടി ബിജെപിയിൽ. ഹരിയാനയിലെ കോൺഗ്രസ്സ് നേതാവും മുൻ എം പിയുമായ അരവിന്ദ് ശർമ്മയാണ് ഇന്ന് ബിജെപിയിൽ ചേർന്നത്.
ഹരിയാനയിലെ സോനാപത്ത് ലോക്സഭാ മണ്ഡലത്തിലെ മുൻ എം പിയാണ് അരവിന്ദ് ശർമ്മ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെയും ഡോ അനിൽ ജെയിന്റെയും നേതൃത്വത്തിൻ കീഴിൽ ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് അരവിന്ദ് ശർമ്മ പറഞ്ഞു. ദരിദ്രർക്കും ദളിതർക്കും കൃഷിക്കാർക്കും യുവജനങ്ങൾക്കും തൊഴിൽരഹിതർക്കും സ്ത്രീകൾക്കും വൃദ്ധർക്കും വേണ്ടി മോദി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ തന്നെ അങ്ങേയറ്റം ആകർഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘എല്ല മേഖലയിലും വികസനം കൊണ്ട് വരാൻ കഴിയുന്ന ഭാരതീയ ജനതാ പാർട്ടിയിലേക്ക് പൂർണ്ണ മനസ്സോടെ ഞാൻ കടന്നു വരികയാണ്.’ അദ്ദേഹം പ്രഖ്യാപിച്ചു.
‘മുൻ കോൺഗ്രസ്സ് നേതാവും മൂന്ന് തവണ പാർലമെന്റ് അംഗവുമായിരുന്ന അരവിന്ദ് ശർമ്മ ഭാരതീയ ജനതാ പാർട്ടിയുടെ ആശയസംഹിതകൾ അംഗീകരിച്ച് രാഷ്ടൃസേവനം നടത്താനുള്ള സന്നദ്ധത അറിയിച്ചപ്പോൾ സന്തോഷത്തോടെ ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു.’ മനോഹർലാൽ ഖട്ടാർ പറഞ്ഞു.