കൊച്ചി: സാമ്പത്തിക തിരിമറി ആരോപണങ്ങൾക്ക് പിന്നിൽ തത്പരകക്ഷികളുടെ ഗൂഢാലോചനയാണെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷാ. ഇത് സംഘടന ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘടനയ്ക്കുള്ളിൽ സാമ്പത്തിക തിരിമറിയെ സംബന്ധിച്ച് യാതൊരു ആശങ്കയും ആർക്കുമില്ല. അന്വേഷണം കഴിയുന്നത് വരെ ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കാൻ ഒരുങ്ങിയതാണ്. എന്നാൽ കൗൺസിലിൽ ആരും അത്തരമൊരു ആവശ്യം ഉന്നയിച്ചില്ലെന്നും ജാസമിൻ ഷാ അറിയിച്ചു.
ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നാണ് കൗൺസിൽ യോഗത്തിൽ വന്ന നിർദ്ദേശം. ആശുപത്രി മാനോജുമെന്റുകളും ചില തത്പരകക്ഷികളും വലിയ ഗൂഢാലോചനയാണ് ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത്. സംഘടനയ്ക്ക് രാഷ്ട്രീയ നിലപാടില്ലെന്നും നേഴ്സുമാർക്ക് നീതി ലഭ്യമാക്കുക മാത്രമാണ് ലക്ഷ്യമെന്നും ജാസ്മിൻഷാ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ഫണ്ടില്നിന്ന് 3.5 കോടിയോളം രൂപ തട്ടിയതായാണ് ആരോപണം. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷാണ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരതിയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു.
യുണൈറ്റ്ഡ് നേഴ്സസ് അസോസിയേഷന്റെ ശ്രമഫലമായി നേഴ്സുമാർ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നേരിടുന്ന തൊഴിൽ ചൂഷണം ദേശീയ ശ്രദ്ധയിലേക്കെത്തിയിരുന്നു. പല ആശുപത്രി മാനേജ്മെന്റുകളും ഇതിനെത്തുടർന്ന് നേഴ്സുമാർക്ക് ന്യായമായ വേതനവും നിയമപരമായ ആനുകൂല്യങ്ങളും നൽകാൻ നിർബന്ധിതമായിരുന്നു.
നേഴിസിംഗ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഈ വർഷം എൺപത് ശതമാനം സീറ്റുകളിലും ഇടത് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷനെതിരെ സഖ്യം രൂപീകരിച്ച് ചില സീറ്റുകളിൽ പൊതു സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി ഇടതുപക്ഷ നേഴ്സിംഗ് സംഘടന മത്സരിച്ചിരുന്നുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.