ഞായറാഴ്ച്ച രാവിലെ മുതൽ ഉം അൽ ഖുവൈനിലെ റോഡുകൾ മഴവെള്ളവും ആലിപ്പഴവും കൊണ്ട് നിറഞ്ഞു. ഫുജൈറയിലെ അൽ തവൈൻ, ദിബ്ബ തുടങ്ങിയ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. രാവിലെ വാഹനവുമായി ഓഫീസുകളിലേക്ക് ഇറങ്ങിയവർക്ക് മഴ ബുദ്ധിമുട്ടുണ്ടാക്കി. അബുദാബി, അൽ ഐൻ, ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ കാര്യമായ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ജെബെൽ ജൈസ്, റാസ് അൽ ഖൈമ തുടങ്ങിയ സ്ഥലങ്ങളിൽ അന്തരീക്ഷ ഊഷ്മാവിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12 മുതൽ 16 ഡിഗ്രീ സെൽഷ്യലാണ് ഊഷ്മാവ്. വടക്കൻ പ്രവശ്യകളിൽ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലടിക്കുമെന്നും മുന്നറിയിപ്പുണ്ട്. പോലീസ് ഗതാഗത വകുപ്പ് സാമൂഹ്യ മാധ്യമങ്ങൾ വഴി നിർദേശങ്ങൾ നൽകുന്നുണ്ട്. വേഗം കുറച്ച് അതീവശ്രദ്ധയോടെ വാഹനമോടിക്കണം. മഴ കനക്കുന്ന സാഹചര്യമുണ്ടാവുമ്പോൾ ലൈറ്റുകൾ തെളിക്കണം. മഴയിൽ മുൻപിലുള്ള വാഹനങ്ങൾ കാണാത്തത് അപകടങ്ങളുണ്ടാവാനുള്ള പ്രധാന കാരണമാണ്. വെള്ളക്കെട്ടുകളിലും വഴുക്കലുള്ള സ്ഥലങ്ങളിലും പോകരുത്. മോശം കാലാവസ്ഥയിൽ അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും പോലീസ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.