കൊച്ചി : ശബരിമലയിലെ പോലിസ് നടപടിയ്ക്ക് പിന്നാലെ നിലയ്ക്കലില്‍ അയ്യപ്പഭക്തന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി.മരണം ഉന്നത പോലിസ് ഉദ്യോഗസ്ഥരോ , കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച ശിവദാസന്റെ മകനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭ സമയത്ത് നിലയ്ക്കലില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി. സംഭവത്തില്‍ ഉന്നതതല പോലിസ് അന്വേഷണമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന്ശിവദാസന്റെ മകന് മനമ്പുഴ സ്വദേശി ശരത് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിലവിലെ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തുടയെല്ലുപൊട്ടി രക്തം വാര്‍ന്നാണ് ശിവദാസൻ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണ്. ഇത് ശക്തമായ അടിയേറ്റതിനാലോ മറ്റെന്തെങ്കിലും ആക്രമണത്തിലൂടെയോ സംഭവിച്ചതാകാം. സംഭവത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായ ഉന്നത പോലിസുദ്യോഗസ്ഥരെ ഉള്‍പ്പടെ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നിലയ്ക്കലില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പോലിസ് ലാത്തി ചാർജ്ജ് നടന്നതിന് തൊട്ടടുത്ത ദിവസമാണ് ശിവദാസനെ കാണാതായെന്ന പരാതി ഉയര്‍ന്നത്. പിന്നീട് ളാഹയ്ക്കടുത്ത് കൊക്കയില്‍ നിന്ന് വികൃതമായ രീതിയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്.നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു.
പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ശിവദാസന്റെ മരണത്തിന് നിലക്കലില്‍ നടന്ന പോലീസ് നടപടിയുമായി ബന്ധമില്ലെന്ന് പോലിസ് വ്യക്തമാക്കിരുന്നു. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലിസ് കഴിഞ്ഞിരുന്നില്ല.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വീണ്ടും പരിഗണിക്കും