തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള കോടതിയുടെ വിധി പ്രതീക്ഷിച്ചതാണെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്. കോടതി വിധി സ്വാഗതാർഹമാണെന്നും ഇതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടരന്വേഷണത്തിന് ആവശ്യമായ സൂചനകൾ കൊടുത്തതിനാലാണ് അനുകൂലവിധി വന്നത്. ആരെയും സംശയിക്കുന്നില്ല. സിബിഐ അന്വേഷണത്തിൽ വീഴ്ചയില്ല. പ്രതിയെ കുറിച്ച് സൂചനകൾ ലഭിക്കുന്ന പ്രധാന തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം വഴി തെറ്റിക്കാൻ ഒരുപാട് പേർ ശ്രമിച്ചു. ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഊമക്കത്തുകൾ ലഭിക്കുന്നു. എനിക്ക് കഴിയാവുന്ന രീതിയിൽ അന്വേഷണ സംഘത്തെ സഹായിക്കും. അന്വേഷണത്തിന് ഒരു അവസാനം ഉണ്ടാകണമെന്നും ജെയിംസം പറഞ്ഞു.
ജെയിംസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം സിഐഎം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്‌നയ്‌ക്ക് എന്ത് സംഭവിച്ചു എന്നത് കണ്ടെത്താൻ സാധിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.
ജെയിംസ് തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് ഡയറിയും തെളിവുകളും കോടതി ഒത്തുനോക്കി. കുടുംബം ഉന്നയിക്കുന്ന സംശയങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.