‘ ഞങ്ങളുടെ വിശ്വാസം രക്ഷിക്കാനായി ജയിലിൽ കിടന്ന മോനാ ‘ നിറഞ്ഞ കണ്ണുകളോടെ കെ സുരേന്ദ്രന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുമ്പോൾ ഒരമ്മ പറഞ്ഞ വാക്കുകൾ .കടുത്ത ചൂടിനെ വക വയ്‌ക്കാതെയാണ് ഒരു നാട് അവരുടെ ജനനായകനെ വരവേൽക്കാനായി കാത്തുനിന്നത്.
വാദ്യമേളങ്ങളുടെയും,ആർപ്പുവിളികളുടെയും, ആരവങ്ങളുടെയും ഇടയിലേയ്‌ക്കാണ് ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ അവരുടെ സ്വന്തം കെ എസ് എന്ന കെ സുരേന്ദ്രൻ എത്തിയത്. സൂര്യതാപത്തിനും തളർത്താനാകാത്ത പുഞ്ചിരി മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല.നൂറുകണക്കിന് അണികളും,വോട്ടർമാരും താമരപൂവുകൾ നൽകിയും,കാവി ഷാളുകൾ പുതപ്പിച്ചുമാണ് അദ്ദേഹത്തെ എതിരേറ്റത് . വിശ്വാസങ്ങളെയും,ആചാരങ്ങളെയും സംരക്ഷിക്കാൻ ജയിലിൽ കിടക്കേണ്ടി വന്ന മകനാണ് എന്ന പറഞ്ഞായിരുന്നു അമ്മമാർ സുരേന്ദ്രനെ ആശ്ലേഷിച്ചത്.
മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.ശബരിമലയിലെ ആചാര ലംഘനശ്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ നവംബർ 17 നാണ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.
തുടർന്ന് മറ്റ് കേസുകൾ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തപ്പോഴുണ്ടായ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരിൽ ആദ്യം ചുമത്തിയ കേസുകളിൽ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല.23 ദിവസമാണ് അദ്ദേഹത്തെ ജയിലിൽ കിടത്തിയത്. സർക്കാരിന്റെ പ്രതികാര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
നാലുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹം ശബരീശന്റെ മണ്ണിൽ എത്തിയത്. 21 ന് പന്തളം കൊട്ടാരത്തിൽ എത്തി കെട്ടുനിറച്ചതിനു ശേഷം രാത്രിയോടെയാണ് പമ്പയിലെത്തിയത്.വെളുപ്പിനെ അയ്യനെക്കണ്ട് തൊഴുത കെ. സുരേന്ദ്രൻ ശബരിമല തന്ത്രി കണ്ഠരര് രാജീവരേയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. കെ.സുരേന്ദ്രനെ തന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു.അയ്യന്റെ അനുഗ്രഹത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള കെ സുരേന്ദ്രന്റെ പ്രവേശനം. കൂട്ടിന് വിശ്വാസികൾ നൽകിയ ആത്മധൈര്യവും.
തിരുവല്ല റയിൽവേ സ്റ്റേഷനിൽ തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ കാത്തു നിന്ന ജനങ്ങളുടെ മുന്നിലേയ്‌ക്കാണ് ഉറച്ച ചുവടുകളും,ശക്തമായ നിലപാടുകളുമായി കെ എസ് എത്തിയത്.അയ്യന്റെ അനുഗ്രഹം തേടി പ്രചാരണത്തിനെത്തിയ കെ സുരേന്ദ്രന് വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. തുറന്ന ജീപ്പിലേക്ക് കയറിയ സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണ് കാത്തുനിന്നത്.റയിൽവേ സ്റ്റേഷനിൽനിന്ന് പൊടിയാടിയിലേക്ക് നടത്തിയ റോഡ് ഷോ നാടിനെ ആവേശത്തിലാക്കി.
പന്തളത്ത് ആവേശോജ്ജ്വല സ്വീകരണമാണ് ജനങ്ങൾ ഒരുക്കിയിരുന്നത്.എൻഎസ്എസ് കോളജിനു മുൻപിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രചാരണം.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ കൊല്ലപ്പെട്ട ചന്ദ്രനുണ്ണിത്താന്റെയും ശിവദാസനാചാരിയുടെയും ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ,പന്തളം കൊട്ടാരത്തിലെത്തി വലിയതമ്പുരാട്ടി തന്വംഗി തമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങി വീണ്ടും പ്രചാരണ തിരക്കുകളിലേയ്‌ക്ക്.ശബരിമലയുടെ ആചാര സംരക്ഷകനെ കാണാൻ പലയിടത്തും ആദ്യമെത്തിയത് അമ്മമാർ തന്നെയായിരുന്നു.
ചിറ്റൂർ മുക്കിൽ റോഡ് ഷോക്കെത്തിയ അദ്ദേഹം കിലോമീറ്ററോളം വാഹനം ഉപേക്ഷിച്ച് ജനങ്ങളോടൊപ്പം നടന്നു. അവരിലൊരാളായി മാറി.കടുത്ത പോരാട്ടമാണ് പത്തനം തിട്ടയിൽ നടക്കുന്നതെങ്കിലും വിജയം നേടാനാകുമെന്നതിന്റെ ആത്മവിശ്വാസം കെ എസിൽ ഉണ്ടായിരുന്നു . ഓരോ പ്രവർത്തകരുടെയും കൈപിടിച്ച് സുരേന്ദ്രൻ വോട്ട് അഭ്യർത്ഥിക്കുമ്പോൾ അവർക്ക് മകനും,സഹോദരനുമൊക്കെ സ്വന്തം സമീപത്തേയ്‌ക്ക് മടങ്ങി വന്ന പ്രതീതി . ഏതൊരാവശ്യത്തിനും ഏതു സമയത്തും ചെല്ലാൻ കഴിയുന്ന കെ സുരേന്ദ്രനെ കേവലം ഒരു രാഷ്‌ട്രീയ നേതാവിനപ്പുറം, ഒരു ജ്യേഷ്ഠസഹോദരനായാണ് പത്തനംതിട്ടക്കാർ കാണുന്നത് .അതു തന്നെയാണ് കെ സുരേന്ദ്രന്റെ ആത്മവിശ്വാസവും.