തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദ ചോദ്യം, മൂല്യനിർണയത്തിൽ നിന്നും ഒഴിവാക്കണോ വേണ്ടയോ എന്ന് ഇന്ന് ചേരുന്ന പിഎസ് സി ബോർഡ് യോഗം തീരുമാനിക്കും. യുവതി പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന സാഹചര്യത്തിൽ ഭരണ നേതൃത്വത്തിന്റെ ഹിതം നോക്കിയാകും പിഎസ്സി യോഗ തീരുമാനം.
ചെയർമാൻ എംകെ സക്കീറിന്റെ അദ്ധ്യക്ഷതയിൽ പിഎസ് സി ആസ്ഥാനത്ത് രാവിലെ കൂടുന്ന യോഗം വിവാദ ചോദ്യം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം ഒഴിവാക്കി, ശേഷിക്കുന്നവ മാത്രം മൂല്യനിർണയം നടത്താൻ യോഗം തീരുമാനം എടുത്തേക്കാം. എന്നാൽ ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നതിനാൽ ഭരണ നേതൃത്വത്തിന്റെ ഹിതം നോക്കി മാത്രമേ പിഎസ്സിക്ക് അന്തിമ തീരുമാനത്തിലെത്താൻ സാധിക്കൂ.
അതേസമയം തെരഞ്ഞെടുപ്പ് ദിവസം അടുത്തതിന്നാൽ പരമാവധി വിവാദങ്ങൾ ഒഴിവാക്കി ഭൂരിപക്ഷ വികാരത്തെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. വിവാദങ്ങൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയ്ക്ക് മങ്ങൾ ഏൽപ്പിക്കുമെന്നാണ് സിപിഐ നിലപാട്. സി ദിവാകരന് തിരുവനന്തപുരം മണ്ഡലത്തിൽ വിരളമായി ലഭിക്കാൻ സാധ്യതയുള്ള നായർ ഈഴവ വോട്ടുകൾക്ക് പുറമേ വിശ്വാസികളായ മറ്റ് മത വിഭാഗവത്തിന്റെ വോട്ടുകളും നഷ്ടപ്പെടാൻ പിഎസ് സിയുടെ ചോദ്യം കാരണമായേക്കും എന്ന ഭയം ഇടത് കോട്ടയിലുണ്ട്.
എന്നാൽ ബിന്ദുവിനെയും കനക ദുർഗ്ഗയെയും സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ഗണത്തിൽ പെടുത്താൻ സർക്കാൻ നടത്തുന്ന ഗൂഡ നീക്കങ്ങളെ പ്രതിപക്ഷം മാറി നിന്ന് വീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. കോൺഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെ ഇരട്ട മുഖമാണ് ഇതിലൂടെ വെളിവാക്കുന്നത്.
ഭൂരിപക്ഷ വികാരത്തെ വൃണപ്പെടുത്തിയ പിഎസ് സിക്കും സർക്കാരിനുമെതിരെ പ്രത്യക്ഷ സമരവുമായി ഹൈന്ദവ സംഘടനകളും എൻഡിഎയും ബിജെപിയും രംഗത്തുണ്ട്. എന്തു തന്നെയായാലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടുകൾക്ക് അനുസരിച്ചാകും ഇന്ന് ചേരുന്ന പിഎസ് സി യോഗത്തിന്റെ തീരുമാനം.