ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട തുടരുന്നു. ലത്പോര ഭീകരാക്രമണക്കേസിലെ പ്രതി ഇർഷാദ് അഹമ്മദ് റഷി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു അറസ്റ്റിലായ റഷി. ജെയ്ഷെ കമാൻഡറായ കൊടും ഭീകരൻ മുഹമ്മദ് തന്ത്രെയുടെ അടുത്ത അനുയായിയായിരുന്നു ഇയാൾ.
ജമ്മു കശ്മീരിലെ ലത്പോരയിലുള്ള സിആർപിഎഫ് ക്യാമ്പിന് നേരെ 2017 ഡിസംബർ 30ന് രാത്രിയായിരുന്നു ഭീകരാക്രമണം നടന്നത്. ജെയ്ഷെ കമാൻഡറായിരുന്ന നൂർ തന്ത്രെയെ വധിച്ചതിന് പ്രതികാരമായിരുന്നു ലത്പോര ഭീകരാക്രമണം.
കശ്മീരിലെ പുൽവാമ സ്വദേശിയാണ് പിടിയിലായ റഷി. ഇയാളായിരുന്നു ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. ആയുധങ്ങൾ സമാഹരിച്ചതും ഭീകരർക്ക് യാത്രാസൗകര്യവും താമസസൗകര്യവും ഒരുക്കിയതും ഇയാളാണെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു.