തിരുവനന്തപുരം : പത്തനംതിട്ട എം പിയായ ആന്റോ ആന്റണി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന പരാതി 2009 ലാണ് പൊലീസിനു ലഭിക്കുന്നത്.കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് പരാതിയിൻ മേലുള്ള ആദ്യ ഘട്ട അന്വേഷണം ഊർജ്ജിതമായി മുന്നോട്ട് പോയി.
പരാതിയിൻ മേൽ അന്വേഷണം നടത്തിയ ഈരാറ്റുപേട്ട സി ഐ നൽകിയ റിപ്പോർട്ടിൽ ആന്റോ ആന്റണിയ്ക്ക് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നും,എന്നാൽ അതിന്റെ സ്രോതസ് വ്യക്തമല്ലെന്നും പറഞ്ഞിട്ടുണ്ട്.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്ന് ശുപാർശയും സി ഐ നൽകിയിട്ടുണ്ട്.എന്നാൽ അതിനു പിന്നാലെ കേസ് അട്ടിമറിയ്ക്കപ്പെടുകയായിരുന്നു.
എൽ ഡി എഫ് മാറി യു ഡി എഫ് അധികാരത്തിലേറിയപ്പോൾ ആന്റോ ആന്റണിയ്ക്കെതിരായ പരാതി ഫയലുകളിൽ ഉറങ്ങി.എന്നാൽ ഇപ്പോൾ പിണറായി സർക്കാർ അധികാരത്തിൽ കയറിയിട്ടും അവസ്ഥയ്ക്ക് മാറ്റമില്ല.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 10.4.2018 ൽ സംസ്ഥാന പൊലീസ് മേധാവി ,ആഭ്യന്തര വകുപ്പ് അഡീഷൽ സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ ആന്റോ ആന്റണിയുടെ സാമ്പത്തിക ഉറവിടം വ്യക്തമല്ലെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനെ അന്വേഷിപ്പിക്കണമെന്നാണ് കത്തിൽ ഡിജിപിയും ആവശ്യപ്പെട്ടിരിക്കുന്നത്.
പിന്നീട് ഈ പരാതി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2018 ഡിസംബർ 12 ന് മറ്റൊരു കത്തും സംസ്ഥാന പൊലീസ് മേധാവി നൽകി.ചുരുക്കത്തിൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന കത്തിടപാടുകൾ അല്ലാതെ ആന്റോ ആന്റണിയ്ക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പൊലീസോ,സർക്കാരോ തയ്യാറായിട്ടില്ല.
വിജിലൻസ്,സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് എന്നിവകളുടെ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി തന്നെ ആവശ്യപ്പെട്ടിട്ടും അത് നടത്താതെ ആന്റോ ആന്റണിയെ സംരക്ഷിക്കുന്നത് പത്തനംതിട്ടയിൽ നടക്കുന്ന ഇടത്-വലത് ധാരണകളുടെ തെളിവാണ്.