പട്ന: വിദ്വേഷ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. എല്ലാ കള്ളന്മാർക്കും മോദിയെന്നാണ് പേര് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം മോദി എന്ന കുലനാമമുള്ള എല്ലാവരെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധിക്കെതിരെ പട്ന ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് സുശീൽ കുമാർ മോദി അറിയിച്ചു.
മോദി എന്ന കുലനാമമുള്ള കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയുമാണ് കള്ളൻ എന്ന ആരോപണത്തിലൂടെ രാഹുൽ ഗാന്ധി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി എന്ന നാമം ഒരു അപരാധമാണോയെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ കള്ളന്മാർക്കും മോദിയെന്നാണ് പേരെന്ന് മഹാരഷ്ട്രയിലെ ഒരു പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു.
റഫേൽ കരാറിലെ രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കോടതി പ്രസ്താവനയെ രാഹുൽ ഗാന്ധി ദുർവ്യാഖ്യാനം ചെയ്തിരുന്നു. കോടതി മോദിയെ കള്ളനെന്ന് വിളിച്ചെന്ന വ്യാജപ്രസ്താവന രാഹുൽ ഗാന്ധി നടത്തിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
കോടതിയലക്ഷ്യക്കേസിന് പിന്നാലെ മാനനഷ്ടക്കേസും വരുന്നത് രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.