പല തവണ പരാജയപ്പെട്ടു ,ഒടുവിൽ ഒഡീഷ തീരത്ത് നിന്ന് കുതിച്ചുയർന്നു ഇന്ത്യയുടെ അണ്വായുധ വാഹക ശേഷിയുള്ള ദീർഘദൂര സബ്സോണിക് മിസൈൽ നിർഭയ്.
പേരു പോലെ തന്നെ ഒരു ഭയവും കൂടാതെ ഏതു പ്ലാറ്റ്ഫോമിൽ നിന്നും ഉപയോഗിക്കാം.300 കിലോഗ്രാം ഭാരമുള്ള പോർമുന 1000 കിലോമീറ്റർ ദൂരത്തിലെത്തിക്കാൻ ശേഷിയുള്ള മിസൈലാണിത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണിതു വികസിപ്പിച്ചത്.
അഗ്നി,പൃഥ്വി,ധനുഷ് എന്നിവയെ പോലെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ് നിർഭയും.പക്ഷെ അവയ്‌ക്കുള്ള വ്യത്യാസം അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലെ, തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമുണ്ടാവില്ല.എന്നാൽ മിസൈൽ രംഗത്ത് പുതിയൊരു കുതിപ്പിനു ഇന്ത്യ തുടക്കമിടുകയാണ് നിർഭയിലൂടെ.
2016 ഡിസംബറിൽ ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു.വിക്ഷേപണത്തിന്റെ പതിനൊന്നാം മിനിറ്റില്‍ മിസൈലിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈല്‍ 128 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കടലിൽ തകര്‍ന്ന് വീഴുകയായിരുന്നു.
ഒഡീഷ തീരത്തുനിന്നു തിങ്കളാഴ്ച രാവിലെയാണ് നിർഭയ് മിസൈലിന്റെ വിജയകരമായ പരീക്ഷണം നടന്നത്.കംപ്യൂട്ടർ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കി,അല്ലെങ്കിൽ നേരത്തെ പ്രോഗ്രാം ചെയ്‌ത മാർഗത്തിലൂടെയോ, ഭൂപടം അടിസ്‌ഥാനമാക്കിയോ ആണ് ക്രൂസ് മിസൈലുകളുടെ സഞ്ചാരം.നാം സ്വന്തമായി വികസിപ്പിച്ചതായതിനാൽ ദൂരപരിധി വർധിപ്പിക്കാനും ഏത് പോർമുന ഘടിപ്പിക്കാനുമുള്ള അധികാരവുമുണ്ട്.
റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്‌ചീനമായി പറക്കാൻ കഴിയും,താഴ്‌ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം, കരയിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകൾ, അന്തർവാഹിനി തുടങ്ങിയവയിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കും,750 മുതൽ 1000 കിലോമീറ്റർ വരെ ദൂരപരിധി ഇവയാണ് നിർഭയുടെ പ്രത്യേകത.
10 കോടി രൂപ ചിലവിൽ ഡിആർഡിഒ യാണ് നിർഭയ് വികസിപ്പിച്ചത്.