ഭാരതം ഒരിക്കൽ കൂടി കാത്തിരിക്കുകയാണ് ആ അഭിമാന നിമിഷത്തിനായി , ലോകത്തിലെ ആദ്യ സൂപ്പർസോണിക്ക് ക്രൂസ് മിസൈൽ ബ്രഹ്മോസ് ഇന്ത്യയുടെ മുൻ നിര പോർവിമാനമായ സുഖോയിൽ നിന്നും അവസാനഘട്ട നിർണായക പരീക്ഷണത്തിനൊരുങ്ങുകയാണ് .
സുഖോയ്–30 എംകെഐ യിൽ നിന്ന്ബ്രഹ്മോസ് പരീക്ഷിക്കാനൊരുങ്ങുന്നത് ഇത് രണ്ടാം തവണയാണ് . മുൻപ് 250 കിലോമീറ്റർ ദൂര പരിധിയിലായിരുന്നു പരീക്ഷണം.നിലവിൽ 290 കിലോമീറ്റർ ദൂരപരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള ബ്രഹ്മോസ് മിസൈലാണ് പരീക്ഷിക്കുന്നത് .പരീക്ഷണം പൂർത്തിയാകുന്നതോടെ ബ്രഹ്മോസ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.
ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം. സുഖോയ് പോർവിമാനത്തിൽ നിന്നും വിവിധ ഉയരങ്ങളിൽ വച്ച് വായുവിൽ നിന്നും ,ലക്ഷ്യസ്ഥാനത്തേയ്‌ക്ക് തൊടുക്കുന്ന പരീക്ഷണമായിരിക്കും നടക്കുക .
കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന മിസൈലിന് 2.5 ടൺ ഭാരവുമുണ്ട് . ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ പോർവിമാനമായ സുഖോയിൽ നിന്ന് മാത്രമേ ബ്രഹ്മോസ് തൊടുക്കാനാകൂ . ശബ്ദത്തിനേക്കാൾ 2.8 ഇരട്ടി വേഗത്തിൽ ബ്രഹ്മോസ് സഞ്ചരിക്കും .
ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്. മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിക്കാതെ പോയാൽ അത് അപകടത്തിനിടയാക്കും.അതിനാൽ വളരെ സജ്ജീകരണങ്ങളോടെയാണ് വിക്ഷേപണം.
ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക്ക് മിസൈലുകൾ പകുതി ദൂരത്തിനു ശേഷം സഞ്ചരിക്കുന്നത് . അതേ സമയം ക്രൂസ് മിസൈലുകൾ തുടക്കം മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയും ഇന്ധനം ഉപയോഗിക്കുന്നവയാണ് . അതുകൊണ്ട് തന്നെ ബ്രഹ്മോസിന്റെ കൃത്യത വളരെ കൂടൂതലാണ് .കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്ക് മാത്രമാണ് ബ്രഹ്മോസിനെ വഹിക്കാൻ കഴിയുക . ഇതിനു വേണ്ടി സുഖോയ് പരിഷ്ക്കരിച്ചിരുന്നു .
2002 സെപ്റ്റംബറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്.242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്.
ശബ്ദാതിവേഗമുള്ള മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ഇതാദ്യമാണ് . ലോകത്ത് ഈ സാങ്കേതിക വിദ്യ സ്വന്തമാക്കിയ ഏക രാജ്യവും ഇന്ത്യയാണ് . അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ഘടിപ്പിക്കുന്ന ദീർഘദൂര പോർവിമാനമായി സുഖോയ് മാറിയതോടെ ചൈനയും,പാകിസ്ഥാനും തങ്ങളുടെ ആശങ്കയും പുറം ലോകത്തെ അറിയിച്ചിരുന്നു.