കൊല്ലം: അൽഖ്വായ്ദ തലവൻ ബിൻ ലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്ത് പിടികൂടിയ സംഭവത്തിൽ ഒരാളെ ചോദ്യം ചെയ്തു. പള്ളിമുക്ക് സ്വദേശിയെയാണ് ചോദ്യം ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ പി. കെ. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്
ഇന്നലെയാണ് ബിൻ ലാദന്റെ ചിത്രവുമായി നിരത്തിലിറങ്ങിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരവിപുരം പോലീസായിരുന്നു കാർ പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തട്ടാമല-മയ്യനാട് റോഡിൽ ബിൻ ലാദന്റെ ചിത്രമുള്ള കാർ കണ്ടത്. ഇത് സംബന്ധിച്ച് ജനം ടിവി വാർത്ത നൽകിയതോടെ പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ കാർ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ രജിസ്റ്ററേഷനിലുള്ള ഹോണ്ട സിറ്റി കാറിന്റെ ഉടമയായ കൊല്ലം സ്വദേശിയെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിൽ പോലീസും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്.