ഇന്ത്യൻ വ്യോമസേനയ്‌ക്കായി ഇസ്രായേലിൽ നിന്നും സ്പൈസ് ബോംബുകൾ എത്തുന്നു . അതിർത്തിയിലെ ശത്രുക്കളുടെ ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളും,ബോംബുകളുമാണ് ഇന്ത്യൻ വ്യോമസേന ഇറക്കുമതി ചെയ്യുന്നത് . സ്പൈസ് -2000 ബോംബുകളുടെ പരിഷ്ക്കരിച്ച പതിപ്പാണ് ഇന്ത്യ വാങ്ങുന്നത് .
മുൻപ് ഇന്ത്യ വാങ്ങിയിരുന്ന സ്പൈസ് ബോംബുകൾ കെട്ടിടത്തിന്റെ അകത്ത് പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതായിരുന്നു . ഇത്തരം ബോംബുകളാണ് ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ ഉപയോഗിച്ചത് . എന്നാൽ വൻ കെട്ടിടങ്ങൾ പോലും തകർക്കാൻ ശേഷിയുള്ളതാണ് സ്പൈസ് ബോംബുകൾ .
ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ വളരെയേറെ പ്രഹര ശക്തിയുള്ളതുമാണ് ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ . ഇതോടൊപ്പം റഷ്യൻ നിർമ്മിത സുഖോയ് പോർവിമാനത്തിൽ സ്പൈസ് ബോംബുകൾ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു . നേരത്തെ മിറാഷ് -2000 പോർ വിമാനത്തിലാണ് സ്പൈസ് ബോംബുകൾ പ്രയോഗിച്ചിരുന്നത് .
നിലവിൽ ഇസ്രയേലിൽ നിന്ന് 200 സ്പൈസ്–2000 ബോംബുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.ഗഗൻശക്തി സൈനികാഭ്യാസത്തിനിടെ സ്പൈസ്–2000 ബോംബുകൾ സുഖോയ് പോർവിമാനത്തിൽ നിന്നു പരീക്ഷിച്ചിരുന്നു.
മാപ്പിങ് ചെയ്ത സ്ഥലങ്ങൾ കൃത്യമായി ആക്രമിക്കാനാണ് സ്പൈസ്–2000 ബോംബുകൾ ഉപയോഗിക്കുന്നത്. സാറ്റ്‌ലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കൃത്യമായ സ്ഥലം കണ്ടെത്തുന്നത്.
ലോകത്തെ ഏറ്റവും പ്രഹര ശേഷിയുള്ളതാണ് ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ.സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’
കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ഇതിലും മികച്ച ആയുധമില്ലെന്നാണ് പ്രതിരോധ വിദഗ്ദരുടെ അഭിപ്രായം.