ന്യൂ ഡല്‍ഹി: വ്യോമസേനക്ക് കരുത്തേകാനായി അത്യാധുനിക അപ്പാഷെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്ററുകളും സജ്ജമാകുന്നു. അമേരിക്കയിലെ അരിസോണയില്‍ ആദ്യ ഹെലികോപ്റ്ററിന്റെ കൈമാറ്റം നടന്നു.വ്യോമസേന എയര്‍മാര്‍ഷല്‍ എ.എസ് ബതോലിയ ആദ്യ ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങി.
അപ്പാഷെ 64 ഇ, രാവും പകലും ഒരു പോലെ ആക്രമിക്കാൻ കഴിയുന്നവൻ . എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും പതറാത്ത പോരാട്ട വീര്യം. സൈന്യത്തിന്റെ ഭാഗമായശേഷം അമേരിക്ക പങ്കെടുത്ത ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അപ്പാഷെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് . ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങളിൽ അപ്പാഷെ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കുന്തമുനകളിലൊന്നായിരുന്നു.
രാത്രിക്കാഴ്‌ച്ചയും ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കരുത്തുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയും അപ്പാഷെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.
ഏത് പ്രതികൂലകാലാവസ്ഥയിലും ഭൂമിയിലേയും ആകാശത്തിലേയും ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുമെന്നതാണ് അപ്പാഷെ ഗാര്‍ഡിയന്‍ ഹെലികോപ്റ്ററുകളുടെ സവിശേഷത. 50 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ കണ്ടെത്തി ആക്രമിക്കാനുളള കഴിവും ഹെലികോപ്റ്ററിനുണ്ട്. 2 പേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്റ്റര്‍ പറപ്പിക്കുന്നതിനുള്ള പരിശീലനം ഇന്ത്യയുടെ ചില പൈലറ്റുമാര്‍ അടുത്തിടെ നേടിയിരുന്നു.
1990 ൽ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോൾ അമേരിക്ക നടത്തിയ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിൽ നിർണായക പങ്കു വഹിച്ചിരുന്നു അപ്പാഷെ. ഇറാഖിന്റെ റഡാർ സംവിധാനത്തെ നശിപ്പിച്ച് വ്യോമസേനയ്‌ക്ക് വഴിയൊരുക്കിയതും അപ്പാഷെ തന്നെ. ആയുധമില്ലാത്തപ്പോൾ 4,657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8,006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്.
ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ജൂലൈയില്‍ ഇന്ത്യയില്‍ എത്തുമെന്ന് വ്യോമസേന അറിയിച്ചു.