കൊളംബൊ: കലാപ സാദ്ധ്യത കണക്കിലെടുത്ത് ശ്രീലങ്കയിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. ദുമ്മലസൂര്യ, ബിൻഗിരിയ, ഹെറ്റിപോള, കുലിയാപിറ്റിയ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
വെല്ലാവായയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ പിടിച്ചെടുത്തത്. ശ്രീലങ്കൻ പൊലീസും സൈന്യവും ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇവ കുഴിച്ചിട്ട നിലയിലായിരുന്നു. ഹെറ്റിപോളയിൽ ഇപ്പോഴും സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.
കലാപ സാദ്ധ്യത കണക്കിലെടുത്ത് ശ്രീലങ്കയിൽ സമൂഹ മാദ്ധ്യമങ്ങളായ ഫേസ്ബുക്കിനും വാട്സാപ്പിനും നിരോധനമുണ്ട്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷം കലാപ കലുഷിതമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ഈസ്റ്റർ ദിനമായ ഏപ്രിൽ 21ന് ശ്രീലങ്കയിലെ കൃസ്ത്യൻ പള്ളികളിൽ ഉടനീളം നടന്ന ബോംബാക്രമണങ്ങളിൽ മുന്നൂറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.