ദുബായിൽ ട്രാഫിക് പിഴകൾ അടച്ചു തീർക്കാതെ വാഹന രജിസ്ട്രേഷൻ പുതുക്കാനാവില്ല എന്ന നിയമം മാറുന്നു. ട്രാഫിക് പിഴകളിൽ ഇളവ് കൊണ്ടുവന്ന പുതിയ പരിഷ്കാരത്തിന്റെ സുഗമമായ നടത്തിപ്പിനായാണ് ഈ മാറ്റം.
ദുബായിൽ ഇനി മുതൽ ട്രാഫിക് പിഴ കുടിശിക അടക്കാതെ തന്നെ വാഹന രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കും. ട്രാഫിക് പിഴ അടക്കുന്നതിന് നിബന്ധനകളോടെ ഇളവ് അനുവദിച്ച പുതിയ പരിഷ്കാരം സുഗമമായി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഒരു വർഷം വരെ നിയമങ്ങൾ പാലിച്ച് പിഴ ശിക്ഷ കൂടതെ വാഹനം ഓടിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് ഫൈൻ പൂർണമായും ഒഴിവാക്കി നൽകുന്നതാണ് പുതിയ പരിഷ്കാരം. ഒൻപത് മാസം വരെ ഇത്തരത്തിൽ വാഹനം ഓടിയ്ക്കുന്നവർക്ക് 75 ശതമാനം ഇളവ് പിഴ സംഖ്യയിൽ ലഭിക്കും. ആറുമാസം വരെ കൃത്യമായി നിയമങ്ങൾ പാലിക്കുന്നവർക്ക് 50 ശതമാനവും, മൂന്നു മാസം ഗതാഗത നിയമ ലംഘനം നടത്താത്തവർക്ക് 25 ശതമാനവും ഇളവുണ്ട്. നിലവിൽ വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് പിഴ തുക മുഴുവനായും അടച്ചു തീർക്കണം എന്നായിരുന്നു നിബന്ധന.
പുതിയ പരിഷ്കാരത്തിന്റെ ആനുകൂല്യം ലഭിക്കുവാൻ ഈ നിയമം തടസ്സമാണ് എന്നത് കൊണ്ടാണ് ദുബായ് പൊലീസ് വകുപ്പ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അധികൃതരുമായി കൂടിയാലോചിച്ച് നിലവിലെ നിയമം റദ്ദാക്കിയത്. ഈ സൗകര്യം വാഹന രജിസ്ട്രേഷൻ കൃത്യ സമയത്ത് പുതുക്കാനും, ട്രാഫിക് നിയമങ്ങൾ പാലിക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ പ്രേരണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് റോഡ് നിയമം പാലിക്കുന്നവർക്ക് പിഴ ശിക്ഷയിൽ ഇളവ് നൽകുന്ന സംവിധാനം ദുബായിൽ നിലവിൽ വന്നത്.