ന്യൂഡൽഹി: മമത ബാനർജി ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റും ജനാധിപത്യ ഘാതകയുമാണെന്ന് ബിജെപി. തിരഞ്ഞെടുപ്പ് കമ്മീഷൻ മമതയെ പ്രചാരണത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമായിരുന്നുവെന്നും ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു.
‘ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റാണ് മമത ബാനർജി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ നടന്ന മുഴുവൻ ആക്രമണങ്ങളുടെയും പരിപൂർണ്ണമായ ഉത്തരവാദിത്വം അവർക്ക് മാത്രമാണ്. ഇതേപ്പറ്റി നിരന്തരം ആവർത്തിച്ച് പരാതി പറഞ്ഞിട്ടും യുക്തമായ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറയിട്ടില്ല. തൃണമൂൽ കോൺഗ്രസ്സിനെ അനുകൂലിക്കാത്ത ഓരോരുത്തർക്കുമെതിരെ പ്രതികാരം ചെയ്യുമെന്നാണ് അവർ പറയുന്നത്. അവരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അയോഗ്യയാക്കാൻ പര്യാപ്തമായ പ്രസ്താവനയാണ് അത്. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ജനങ്ങളെ ഇപ്രകാരം ഭീഷണിപ്പെടുത്തുന്നതിനേക്കാൾ വലിയ എന്ത് വെല്ലുവിളിയാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഇനി നേരിടാനുള്ളത്?’ ബിജെപി വക്താവ് ജി വി എൽ നരസിംഹ റാവു ആരാഞ്ഞു.
ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയുടെ നേർക്ക് ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസ്സ് വലിയ തോതിൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. കലാപ സമാനമായ അന്തരീക്ഷത്തിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും അക്രമികൾ തകർത്തിരുന്നു.
‘മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ്സ് നടത്തുന്ന ആക്രമണങ്ങൾ ഒരു തരത്തിലും ജനാധിപത്യത്തിന് ഭൂഷണമല്ല. മറ്റ് സംസ്ഥാനങ്ങളിൽ ഒരിടത്തും പ്രതിപക്ഷം ഇത്രയും അരക്ഷിതമല്ല.’ റാവു കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ദിവസം മുൻപേ സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളിലെ 33 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നിരുന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശേഷിക്കുന്ന 9 സീറ്റുകളിലേക്ക് മെയ് 19ന് വോട്ടെടുപ്പ് നടക്കും. മെയ് 23നാണ് ഫലപ്രഖ്യാപനം.