ന്യൂഡൽഹി : ഇന്ത്യ വളരുകയാണ് ,പ്രതിരോധരംഗത്ത് നാഴികകല്ലാകുന്ന നേട്ടങ്ങൾ സ്വന്തമാക്കി . ഇന്ന് ഇന്ത്യയുടെ വജ്രയുധമെന്ന് അറിയപ്പെടുന്ന ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു . കഴിഞ്ഞ 20 വർഷത്തിലേറെയായി ഇന്ത്യ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട് .
എന്നാൽ അമേരിക്ക,റഷ്യ ,ചൈന എന്നീ രാജ്യങ്ങളെ പോലെ ആയുധങ്ങൾ വിൽക്കാൻ ഇതുവരെയും ഇന്ത്യ തയ്യാറായിട്ടില്ല . എന്നാൽ ഇപ്പോൾ സൂപ്പർ സോണിക്ക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഈ വർഷം അവസാനത്തോടെ കയറ്റുമതി ചെയ്യാനാണ് തീരുമാനിച്ചിരിയ്‌ക്കുന്നത് .
സൗത്ത് ഈസ്റ്റ് ഏഷ്യൻ,ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാവും ആദ്യം കയറ്റുമതി ചെയ്യുക . ഐഎംഡിഇഎക് ഏഷ്യ 2019 എക്സിബിഷനിൽ പങ്കെടുത്ത് സംസാരിക്കവെ ബ്രഹ്മോസ് ഏറോസ്പേസ് മേധാവി എസ്.കെ അയ്യരാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് . വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി കരാർ ഉണ്ടായാൽ കയറ്റുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ ഉണ്ടാകും .
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഫിലിപ്പെൻസ്, ദക്ഷിണ കൊറിയ, അൾജീരിയ, ഗ്രീസ്, മലേഷ്യ, തായ്‌ലൻഡ്, ഈജിപ്ത്, സിംഗപ്പൂർ,ബൾഗേറിയ എന്നീ രാജ്യങ്ങളെല്ലാം ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട് . അതേ സമയം ആസിയാൻ രാജ്യങ്ങളിൽ ഇന്തോനേഷ്യ,ഫിലിപ്പിൻസ് ,വിയറ്റ്നാം എന്നിവയും ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെങ്കിലും ആസിയാൻ രാജ്യങ്ങളുമായി ആയുധ കയറ്റുമതി കരാർ ഇന്ത്യ പരിഗണിച്ചിട്ടില്ല .
ചിലി,പെറു എന്നിവയാണ് ഏറ്റവുമൊടുവിലായി ബ്രഹ്മോസ് ആവശ്യപ്പെട്ടിരിക്കുന്നത്.ചിലിയുടെ പ്രതിരോധ വകുപ്പ് അധികൃതർ ഇതിനായി ഇന്ത്യൻ പ്രതിരോധ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിക്കഴിഞ്ഞു.
പെറു ഗവണ്മെന്റിൽ നിന്നും നേരിട്ട് ബ്രഹ്മോസ് മിസൈലിനായി നിരവധി തവണ വിളിച്ചിരുന്നതായി പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു.
അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്. ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.
ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈൽ പ്രദർശിപ്പിച്ച ശേഷം കസാക്കിസ്ഥാൻ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു.3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.
കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് .
സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഇതിനായി സുഖോയ് വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.
ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ . ഡി ആർ ഡി ഒ യും റഷ്യയുടെ എൻ പി ഒ എമ്മും സംയുക്തമായി നിർമ്മിച്ചതാണ് ബ്രഹ്മോസ്.