കണ്ണൂർ: കണ്ണൂർ ആലക്കോട് ചിറ്റടിയില്‍ നാടന്‍ തോക്കും വ്യാജ ചാരായവുമായി യുവാവ് പിടിയില്‍. ചിറ്റടി പാലംമാവ് സ്വദേശി അജേഷ് ജോര്‍ജിനെയാണ് ആലക്കോട് എസ്.ഐയും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് തോക്ക് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളും വെടിയുണ്ടകളും പിടിച്ചെടുത്തു.
ആലക്കോട് ഭാഗത്ത് വ്യാജ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് പോലീസ് തോക്ക് നിര്‍മ്മാണ സാമഗ്രികള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളും കണ്ടെത്തി. രഹസ്യമായി നിര്‍മ്മിക്കുന്ന തോക്ക് ഇയാള്‍ തന്നെയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്. കഞ്ചാവടക്കമുള്ള മയക്കു മരുന്നുകളുടെ ഇടനിലക്കാരനാണ് അജേഷെന്നും പോലീസ് പറയുന്നു. പരിശോധനയിൽ നാലര ലിറ്റര്‍ നാടന്‍ ചാരായവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
പുളിങ്ങോം രാജഗിരി സ്വദേശിയായ അജേഷ് ഒരു വര്‍ഷത്തിലേറെയായി ചിറ്റടിയിലാണ് താമസം. വന്‍ തോതില്‍ വ്യാജ ചാരായം മറ്റു സ്ഥലങ്ങളിലേക്ക് ഇയാള്‍ കടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.