സൗദി അറേബ്യ പ്രഖ്യാപിച്ച ദീർഘകാല താമസത്തിനും, നിക്ഷേപ അവസരങ്ങൾക്കും സാധ്യമാകുന്ന പ്രത്യേക പ്രിവിലേജ് ഇഖാമക്ക് ഒന്നരകോടിയിലേറെ രൂപ ചെലവ് വരുമെന്ന് റിപ്പോർട്ട്. രാജ്യത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതിക്ക് ശൂറാ കൗൺസിൽ ഈയിടെ അനുമതി നൽകിയിരുന്നു.
സ്വന്തം പേരിലും കുടുംബത്തിന്റെ പേരിലും വസ്തുവകകൾ വാങ്ങാനും, കൈവശം വെക്കാനും, പുനർ വാടകക്ക് നൽകാനും അനുമതി നൽകുന്നതാണ് സൗദി ശൂറാ കൗൺസിൽ ഈയിടെ അനുവദിച്ച ചരിത്ര പ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന പ്രിവിലേജ് ഇഖാമ പദ്ധതി. സുപ്രാധാന തൊഴിൽ മേഖലകളിൽ എല്ലാം സ്വദേശിവൽക്കരണ പദ്ധതി നടപ്പാക്കുന്ന സൗദി അറേബ്യ കൂടുതൽ വിദഗ്ധരെയും, വൻകിട നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് രൂപം നൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ മുൻഗണന ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ സ്പെഷ്യൽ പ്രിവിലേജ് ഇഖാമ ഉള്ളവർക്ക് ലഭ്യമാകും. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ പൂർണമായും പുറത്തു വിട്ടിട്ടില്ല. എങ്കിലും ആദ്യഘട്ടത്തിൽ അറിയാനാവുന്നത് ഈ പ്രത്യേക ഇഖാമക്ക് ഒന്നരകോടിയിലേറെ രൂപ ഫീസായി വേണ്ടി വരും എന്നാണ്. സ്ഥിരം ഇഖാമക്ക് എട്ടു ലക്ഷം റിയാലും, വര്ഷം തോറും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം റിയാലും ഫീസടക്കേണ്ടി വരും. സ്ഥിരം ഇഖാമക്കായുള്ള സ്പെഷ്യൽ പ്രിവിലേജ് ഇഖാമ സെന്ററും, പ്രത്യേക മന്ത്രിസഭാ സമിതിയും ചേർന്നാകും പദ്ധതിക്ക് അന്തിമ രൂപം നൽകുക. ദീർഘകാല വിസ പദ്ധതി ഈയിടെ പ്രഖ്യാപിച്ച യു എ ഇ നിശ്ചിത തുകയുടെ നിക്ഷേപമാണ് മാനദണ്ഡമായി സ്വീകരിച്ചത്.