പത്മാസനത്തിലിരുന്ന് ധ്യാനിക്കുന്ന ബുദ്ധപ്രതിമ സ്കാൻ ചെയ്തപ്പോൾ കണ്ടത് ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടത്തെ . മമ്മിയായി മാറിയ ബുദ്ധ സന്യാസിയുടെ കഥ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഈയടുത്താണ് ചൈനയിലെ പുരാവസ്തുഗവേഷകർക്ക് ഒരു ബുദ്ധ പ്രതിമ കിട്ടിയത്. എന്നാൽ ആ പ്രതിമ സ്കാൻ ചെയ്തപ്പോൾ കിട്ടിയതാകട്ടെ പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടവും .
ചൈനയിലാണ് സംഭവം. പരമകാഷ്ഠ എന്ന് അറിയപ്പെടുന്ന വളരെ കഠിനമായ ധ്യാനത്തിലൂടെ സ്വയം ജീവൻ വെടിഞ്ഞ് ‘മമ്മി’യായ ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് നിഗമനം .100 എഡിയിൽ ജീവിച്ചിരുന്ന സാങ് എന്ന ബുദ്ധസന്യാസിയുടെ മമ്മിയാണ് ലഭിച്ചതെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തൽ. ധ്യാനവിദ്യാലയത്തിന്റെ അധിപനായിരുന്ന സാങ് പരമകാഷ്ഠ അനുഷ്ഠിച്ചാണ് മരണത്തെ പുൽകിയതെന്നാണ് വിശ്വാസം.
ആദ്യ ഘട്ടത്തിൽ പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കി ഫലങ്ങളും കശുവണ്ടിയും ബദാമും കഴിച്ച് ശരീരത്തിലെ കൊഴുപ്പ് നീക്കും . പിന്നീട് ആയിരം ദിവസം വേരുകളും മരത്തൊലിയും മാത്രം ഭക്ഷിക്കും. ഇതിനുപിന്നാലെയാണ് ഏറ്റവും ഏറ്റവും കഠിനമായ ഘട്ടം. ‘ഉറുഷി’ മരത്തിന്റെ ഇലച്ചാറു പിഴിഞ്ഞ് വിഷച്ചായയുണ്ടാക്കി കുടിക്കും. ഇതോടെ അതിശക്തമായ ഛർദ്ദിലും നിർജ്ജലീകരണവും സംഭവിക്കും. ശരീരം മരണശേഷം വേഗം വിഘടിച്ച് പോകാതിരിക്കാനും ഇത് സഹായിക്കും.
വർഷങ്ങളോളം ഈ അവസ്ഥയിൽ കഴിയുന്ന സന്യാസിയെ ഒടുവിൽ കൈയ്യിൽ ഒരു മണി നൽകി കല്ലറക്കുള്ളിൽ അടക്കും . ഒപ്പം ശ്വസിക്കാനായി ഒരു ചെറിയ ട്യൂബും നൽകും . മരണം വരെ മണി മുഴക്കി പത്മാസനത്തിൽ സന്യാസി കഴിയും . മണി ശബ്ദം കേൾക്കാതാകുന്നതോടെ മരണം ഉറപ്പിക്കും . പിന്നീട് കല്ലറയിൽ നിന്ന് പുറത്തെടുത്ത് മമ്മിയാക്കും . ഇത്തരത്തിൽ മമ്മിയാക്കിയ പ്രതിമയാണ് ഇതെന്നാണ് നിഗമനം .