ന്യൂഡല്‍ഹി ; ഇന്ത്യയുടെ വജ്രായുധം ബ്രഹ്മോസ് മിസൈൽ വീണ്ടും പരീക്ഷിച്ച് വ്യോമസേന . അത്യന്താധുനിക പോര്‍വിമാനമായ സുഖോയ്-30 എംകെഐ പോർവിമാനത്തിൽ നിന്നായിരുന്നു പരീക്ഷണം . 300 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചത് .
പരീക്ഷണം വിജയകരമാണെന്നും ,പാകിസ്ഥാനിലെ ബാലാകോട്ടില്‍ സൈന്യം നടത്തിയതു പോലുള്ള പ്രതിരോധ ആക്രമണങ്ങള്‍ ഭാവിയില്‍ നടത്തേണ്ടി വന്നാല്‍ അതിന് ഉപയോഗിക്കാനാകുമോ എന്ന് തെളിയിക്കുന്നതിനാണ് ഈ പരീക്ഷണം നടത്തിയതെന്നും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു . സുഖോയ് പോര്‍വിമാനത്തില്‍ നിന്നും വിവിധ ഉയരങ്ങളില്‍ വച്ച് വായുവില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുന്ന പരീക്ഷണമാണ് നടന്നതെന്നാണ് സൂചന.
നേരത്തെയും സുഖോയ് വിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്. ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.
ശബ്ദത്തിന്റെ 2.8 ഇരട്ടി വോഗത്തിലാണ് ബ്രഹ്മോസ് സഞ്ചരിക്കുന്നത്. കരയില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈലിന് രണ്ടര ടണ്‍ ഭാരമുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് .
സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഇതിനായി സുഖോയ് വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.
ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ . ഡി ആർ ഡി ഒ യും റഷ്യയുടെ എൻ പി ഒ എമ്മും സംയുക്തമായി നിർമ്മിച്ചതാണ് ബ്രഹ്മോസ്.