നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടിലെത്തി തന്റെ കുഞ്ഞ് മോദിയെ അനുഗ്രഹിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് ഉത്തർപ്രദേശ് സ്വദേശിയായ മുഷ്താഖ് അഹ്മദ് പറയുന്നു. എൻ ഡി എ തിരഞ്ഞെടുപ്പ് വിജയം നേടിയ സുദിനത്തിൽ ജനിച്ച കുഞ്ഞിന് നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേരിട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. യു പി യിലെ ഗോണ്ട സ്വദേശിയായ മുഷ്താഖ് ദുബായിൽ നിന്നും 130 കിലോമീറ്റർ അകലെ ഹത്തായിൽ ആണ് ജോലി ചെയ്യുന്നത്. മോദി തിരഞ്ഞെടുപ്പ് വിജയം നേടിയ ദിവസമാണ് മുഷ്താഖ് – മേനാജ് ബീഗം ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. സന്തോഷ വിവരം പങ്കു വെക്കാൻ ഭാര്യ വിളിച്ചപ്പോൾ മോദി ജയിച്ചോ എന്ന് മുഷ്താഖ് ചോദിച്ചു. രാജ്യത്ത് വീണ്ടും മോദി വന്നു നമ്മുടെ വീട്ടിലും മോദി വന്നു എന്നായിരുന്നു ഭാര്യയുടെ മറുപടി. കുഞ്ഞിന് നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ മോദി ഗവണ്മെന്റ് നടപ്പാക്കി എന്നും, തങ്ങൾക്കും അതിന്റെ ഗുണം കിട്ടിയിട്ടുണ്ട് എന്നും മുഷ്താഖ് പറയുന്നു. ആ വലിയ മനുഷ്യനോടുള്ള സ്നേഹം കൊണ്ടാണ് കുഞ്ഞിന് മോദി എന്ന പേരിട്ടത് എന്നും മുഷ്താഖ് പറഞ്ഞു. വലുതാകുമ്പോൾ തന്റെ മകന് ആ പേര് അഭിമാനം ആയിരിക്കും. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുന്ന നേതാവാണ് നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം സംരക്ഷിക്കും. ഹിന്ദുവെന്നോ, മുസൽമാനെന്നോ ഉള്ള ഭേദഭാവം മോദിക്ക് ഇല്ല എന്നും മുഷ്താഖ് പറഞ്ഞു. കുറച്ച് കാലം കൂടി ജോലി ചെയ്ത് പണം ഉണ്ടാക്കി തന്റെ “കുഞ്ഞ് മോദി”യെ കാണാൻ പോകാനുള്ള ഒരുക്കത്തിലാണ് മുഷ്താഖ്.