ന്യൂഡല്‍ഹി: 2019 അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ദേശീയ പരിപാടിയുടെ വേദിയായി തിരഞ്ഞെടുത്തു. പ്രധാന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുക്കും. റാഞ്ചിയിലെ പ്രഭാത് താരാ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ 30,000 പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. നേരത്തെ തയ്യാറാക്കിയ 5 നഗരങ്ങളുടെ ചുരുക്ക പട്ടികയിൽ നിന്നാണ് റാഞ്ചി പ്രധാന വേദിയായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ പൊതുപരിപാടിയാണിത്.
പൊതുജനാരോഗ്യ മേഖലകളിലെ നേട്ടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം എല്ലാ സംസ്ഥാന സര്‍ക്കാരുകളും യോഗദിന ആഘോഷങ്ങളില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലും ആയുഷ് മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഡൽഹിയിലെ രാജ്പഥിൽ നടക്കും. റെഡ് ഫോര്‍ട്ട്, നെഹ്റു പാര്‍ക്ക്, ലോധി ഗാര്ഡന്, യമുന സ്പോര്‍ട്സ് കോംപ്ലക്സ്, സ്വര്‍ണ്ണ ജയന്തി പാര്‍ക്ക് – രോഹിണി, ദ്വാരക സെക്ടര്‍ 11 എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക.
യോഗാദിനം വിപുലമായി ആചരിക്കുവാൻ രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും യുജിസി നിർദ്ദേശം നൽകിയിരുന്നു. യോഗയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണം നടത്താനുമാണ് യോഗാദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. യോഗാദിനത്തില്‍ രാവിലെ 7 മണി മുതല്‍ 8 മണി വരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് യോഗാ പരീശീലനം നടത്തണമെന്നും യുജിസിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ ആവശ്യ പ്രകാരം 2014ല്‍ ആണ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2015-ല്‍ നടന്ന ആദ്യ യോഗാദിനാഘോഷത്തില്‍ 191 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 2015-ല്‍ ഡല്‍ഹിയും 2016-ല്‍ ചണ്ഡീഗഡും 2017-ല്‍ ലക്നൗവും 2018-ല്‍ ഡെറാഡൂണുമാണ് പ്രധാന വേദികളായി തെരഞ്ഞെടുക്കപ്പെട്ടത്.