ന്യൂഡൽഹി : പാക് ,ചൈന വെല്ലുവിളികളെ ദ്രുതഗതിയിൽ നേരിടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലുകൾ ഘടിപ്പിക്കുന്നു .
റഷ്യൻ നിർമ്മിത 40 സുഖോയ് യുദ്ധവിമാനങ്ങളിൽ എത്രയും വേഗം ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സംവിധാനം നടപ്പിലാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് . ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം.
ആകാശമാർഗമുള്ള ആക്രമണത്തിനു മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ട് 2020 ഡിസംബറിനു മുൻപ് പദ്ധതി പൂർത്തിയാക്കാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനും ബ്രഹ്മോസ് എയറോസ്പേസിനും നിർദ്ദേശം നൽകി. യുദ്ധവിമാനത്തിൽ ആണവസജ്ജമായ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സേനയുടെ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പരീക്ഷണങ്ങൾ നിർണ്ണായകമായിരുന്നു .
2016 ലാണ് ലോകത്തിലെ ഏറ്റവും വേഗമുളള ബ്രഹ്മോസ് മിസൈൽ സുഖോയില്‍ നിന്ന് പരീക്ഷിക്കാൻ തീരുമാനിച്ചത്. കര, കടൽ മാർഗമുള്ള യുദ്ധഭീഷണി തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ സേനയുടെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത് .
കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന മിസൈലിന് 2.5 ടൺ ഭാരവുമുണ്ട് . ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ പോർവിമാനമായ സുഖോയിൽ നിന്ന് മാത്രമേ ബ്രഹ്മോസ് തൊടുക്കാനാകൂ . ശബ്ദത്തിനേക്കാൾ 2.8 ഇരട്ടി വേഗത്തിൽ ബ്രഹ്മോസ് സഞ്ചരിക്കും .
ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്. ശബ്ദാതിവേഗമുള്ള മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ഇതാദ്യമാണ് . ലോകത്ത് ഈ സാങ്കേതിക വിദ്യ സ്വന്തമാക്കിയ ഏക രാജ്യവും ഇന്ത്യയാണ് . അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ് .