സൈനിക ശക്തിയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിന്റെ പ്രധാന ആയുധ നിർമ്മാണ കേന്ദ്രമാകാൻ ഒരുങ്ങുന്നു . 2025 ന് മുൻപ് വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങൾക്കായി 35,000 കോടിയുടെ ആയുധങ്ങൾ നിർമ്മിച്ച് നൽകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് .
ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാനായി 85 രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട് . ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെ എന്നറിയപ്പെടുന്ന നയതന്ത്രകാര്യ വിദഗ്ധന്‍മാർ തങ്ങൾക്ക് വേണ്ട ആയുധങ്ങളുടെ വിവരങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറിയിട്ടുണ്ട്. ഈ പ്രതിരോധ അറ്റഷെകളാകും ഇന്ത്യയുടെ ആയുധ നിർമ്മാണ ശേഷിയെ കുറിച്ച് തങ്ങളുടെ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തുക .
ഇതിൽ തന്നെ ധാരാളം ആയുധം വാങ്ങുമെന്ന് ഉറപ്പുള്ള രാജ്യങ്ങളെ ‘എ’ ഗണത്തില്‍ ഇന്ത്യ പെടുത്തിയിട്ടുണ്ട് . ഈ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെയ്‌ക്ക് വർഷം 50,000 ഡോളർ വരെയാകും നൽകുക . ബി , സി ഗണത്തിലും ചില രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് . അറ്റഷെമാർക്ക് നൽകുന്ന പണം സ്വകാര്യ-പൊതു മേഖലകളിൽ മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയെ കുറിച്ചും , അതു വഴി നിർമ്മിക്കുന്ന പ്രതിരോധ സാമഗ്രികളെ കുറിച്ചും ബോദ്ധ്യപ്പെടുത്താനാകും വിനിയോഗിക്കുക .
മാത്രമല്ല പ്രതിരോധ അറ്റഷെമാരോട് തങ്ങളുടെ രാജ്യത്തിനു ആവശ്യമായ ആയുധങ്ങളുടെ വിശദ വിവരങ്ങളും , വ്യക്തമായ രൂപരേഖയും ഈ ആഴ്‌ച്ച തന്നെ സമർപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ വർഷം നിർമ്മല സീതാരാമൻ പ്രതിരോധ മന്ത്രിയായിരിക്കെ വിവിധ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകളെ പങ്കെടുപ്പിച്ച് യോഗം നടത്തിയിരുന്നു . തുടർന്ന് അറ്റഷെകൾ ആയുധ നിർമ്മാണ വ്യവസായത്തിലെയും,പ്രതിരോധ ,വിദേശകാര്യത്തിലെയും വിവിധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു .
നിലവിൽ വിയറ്റ്നാം ,ബംഗ്ലാദേശ് ,തായ് ലാന്റ്, ബഹ്റെൻ ,അഫ്ഗാനിസ്ഥാൻ ,യു എ ഇ ,മലേഷ്യ , തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ പട്ടികയിലുണ്ട് . പടിഞ്ഞാറൻ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട് . അമേരിക്കയും ,ബ്രിട്ടനും ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെങ്കിലും അവ കൂടാതെയുള്ള സബ് സിസ്റ്റങ്ങൾ നിർമ്മിക്കാൻ ഇന്ത്യയെ സമീപിക്കാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു .
കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധ-പ്രതിരോധ സാമഗ്രികള്‍ നിർമ്മിച്ചു നല്‍കാന്‍ ഇന്ത്യക്കാകുമെന്ന് തങ്ങളുടെ രാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ അറ്റഷെമാർക്കാകും . നിർമ്മിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ മുതല്‍ വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലില്‍ വരെ പ്രഫഷണൽ സമീപനം ഉറപ്പ് വരുത്താൻ ചില പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തും .
ക്രൂസ് മിസൈലായ ബ്രഹ്മോസിനായി തന്നെ പതിനഞ്ചോളം രാജ്യങ്ങളാണ് ഇന്ന് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ചിലി,പെറു എന്നിവയാണ് ഏറ്റവുമൊടുവിലായി ബ്രഹ്മോസ് ആവശ്യപ്പെട്ടിരിക്കുന്നത്.ചിലിയുടെ പ്രതിരോധ വകുപ്പ് അധികൃതർ ഇതിനായി ഇന്ത്യൻ പ്രതിരോധ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിക്കഴിഞ്ഞു.
പെറു ഗവണ്മെന്റിൽ നിന്നും നേരിട്ട് ബ്രഹ്മോസ് മിസൈലിനായി നിരവധി തവണ വിളിച്ചിരുന്നതായി പ്രതിരോധ വകുപ്പ് അധികൃതർ അറിയിച്ചു. അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്.
ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈൽ പ്രദർശിപ്പിച്ച ശേഷം കസാക്കിസ്ഥാൻ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു.