ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് വീണ്ടും ലയന നീക്കവുമായി സിപിഐ. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയെ സമീപിച്ച് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി കത്തു നൽകിയതായി റിപ്പോർട്ട്. കത്ത് പാർട്ടി കമ്മിറ്റിയിൽ സിപിഎം വിതരണം ചെയ്തെങ്കിലും ഇതുവരെ തീരുമാനമൊന്നും എടുത്തില്ലെന്നാണ് സിപിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് അണികൾ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സിപിഐയുടെ നിഗമനം. മാറിയ സാഹചര്യത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തകർച്ചയെ നേരിടുമ്പോൾ ലയനം അത്യാവശ്യമാണെന്നാണ് സിപിഐയുടെ നിഗമനം.നേരത്തെയും ലയന നീക്കവുമായി സിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഎമ്മിൽ നിന്ന് അനുകൂല സമീപനമല്ല ഉണ്ടായത്. ചില നേതാക്കൾ അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി ലയന നീക്കത്തിന് എതിരായാണ് തീരുമാനം എടുത്തത്.
55 വർഷങ്ങൾക്ക് മുൻപ് പിളർപ്പുണ്ടായ സാഹചര്യം ഇപ്പോൾ നിലവിലില്ലെന്നും ലയനം അനിവാര്യമാണെന്നും സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിൽ 34 വർഷം ഭരിച്ച പാർട്ടിക്ക് ഇപ്പോൾ കിട്ടിയത് 7.8 ശതമാനമാണെന്നും ഈ നിലയിൽ നിന്ന് മെച്ചപ്പെടാമെന്ന പ്രതീക്ഷ ഫലവത്തായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനു മുൻപ് ലയിച്ചിരുന്നെങ്കിൽ പതിനഞ്ച് സീറ്റിലെങ്കിലും ജയിച്ചേനെയെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
അതേസമയം ഇപ്പോഴത്തെ ലയന നീക്കം അണികൾക്കിടയിൽ അനുകൂലമായ വികാരം ഉണ്ടാക്കുമെന്നാണ് സിപിഐയുടെ പ്രതീക്ഷ. നിലവിൽ അഞ്ചു സീറ്റുകൾ മാത്രമാണ് ലോക്സഭയിൽ ഇടതുപാർട്ടികൾക്കുള്ളത്. സിപിഐയുടെ ദേശീയ പദവി ഏതാണ്ട് നഷ്ടമായ അവസ്ഥയിലാണ്. സിപിഎമ്മിന്റെ നിലയും നിലവിൽ പരുങ്ങലിലാണ്. ഈ സാഹചര്യത്തിൽ ലയന നീക്കത്തെ പഴയതു പോലെ ശക്തമായി എതിർക്കാൻ സിപിഎമ്മിനാകില്ലെന്നാണ് കണക്കുകൂട്ടൽ.
1964 ൽ ചൈന – റഷ്യ അനുഭാവത്തെ തുടർന്നുള്ള തർക്കമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു കാരണമായത്.