ഗാന്ധിനഗർ : ഗുജറാത്തിനെ തകർത്തെറിയാൻ പാകത്തിൽ ആർത്തിരമ്പിയെത്തുമെന്ന് കരുതിയ വായു ചുഴലിക്കാറ്റ് ഭീഷണികളില്ലാതെ ഒഴിഞ്ഞെങ്കിലും സംസ്ഥാനം ഈ സാഹചര്യത്തെ നേരിടാൻ ഒരുക്കിയിരുന്ന സർവ്വ സന്നാഹങ്ങളെ പ്രശംസിക്കാതെ തരമില്ല . കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കേന്ദ്ര സേനയുടെ വലിയ സംഘത്തെ തന്നെ വിജയ് രൂപാണി സർക്കാർ കൊണ്ടുവന്നിരുന്നു .
എന്നാൽ ഇതിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ചത് ദുരന്ത നിവാരണ സേനയെ എത്തിക്കാൻ ഇന്ത്യൻ വ്യോമസേന ഉപയോഗിച്ച ഏറ്റവും വലിയ വിമാനങ്ങളിലൊന്നായ സി 17 ആയിരുന്നു . അടിയന്തിര സാഹചര്യങ്ങളെ അതീവ മികവോടെ നേരിടാനുള്ള കരുത്താണ് സി 17 രംഗത്തിറക്കാനുള്ള സേനയുടെ തീരുമാനത്തിനു പിന്നിൽ .
ബോയിംഗ് നിർമ്മിക്കുന്ന സി 17 ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക വിമാനങ്ങളിലൊന്നാണ് . ബോയിംഗിന്റെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി 17 . 2010 ലാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് . 128,100 കിലോ ഭാരമുള്ള ഈ വിമാനത്തിന് 26,350 കിലോ ഭാരം വഹിച്ച് പറക്കാൻ സാധിക്കും . മണിക്കൂറിൽ 829 കിലോമീറ്ററാണ് സി 17 ന്റെ വേഗത . അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം പോലും രാജ്യത്തിനകത്തും ,പുറത്തും ട്രാൻസ്പോർട്ടിനായി ഉപയോഗിക്കുന്നതും സി 17 തന്നെ .
ദ്രുതഗതിയിലുള്ള സൈനിക നീക്കങ്ങൾക്കും ,ദുഷ്ക്കരമായ പാതകൾ വഴി ആയുധങ്ങൾ ,മറ്റ് ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിനുമാണ് വ്യോമസേന ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത് . ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള കഴിവാണ് ലോക രാജ്യ സൈന്യങ്ങൾക്ക് സി 17 നെ പ്രിയപ്പെട്ടതാക്കുന്നത് .