ഇടുക്കി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു . കിലോമീറ്ററുകൾ ദൂരം റവന്യൂ ഭൂമി കൈയ്യേറി ക്രൈസ്തവ സംഘടനകൾ നാട്ടിയ കുരിശുകൾ പൊളിച്ച് നീക്കാൻ പെരുവനന്താനം വില്ലേജ് ഓഫീസർ നൽകിയ സമയപരിധി ഇന്ന് അവസാനിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നേരിട്ട് ഇടപ്പെട്ട് കുരിശുകൾ നീക്കുന്നത് തടഞ്ഞത് . കണയങ്കവയൽ കത്തോലിക്കാ പള്ളിക്കാണ് കുരിശുകൾ നീക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകിയിരുന്നത് . ജില്ലാ കലക്ടർ ഇടപെട്ടാണ് കുരിശുകൾ നീക്കുന്ന നടപടി തടഞ്ഞത് .
പാഞ്ചാലിമേട്ടിലെ കുരിശുകൾ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്നാണ് ജില്ലാ കളക്ടർ എച്ച്.ദിനേശ് നിർദേശം നൽകിയത് . റവന്യൂഭൂമിയിലാണ് കുരിശുകൾ ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾ വേണമെന്നാണ് കലക്ടറുടെ അഭിപ്രായം .
നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട് . മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്നാണ് ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചത്.
അതേ സമയം കുരിശുകൾ നീക്കം ചെയ്യുകയോ ,അത് സ്ഥാപിച്ചവർക്കെതിരെ നടപടി എടുക്കുകയോ ചെയ്തില്ലെങ്കിലും കുരിശിന് സമീപം ശൂലം സ്ഥാപിച്ചവർക്കെതിരെ കേസ് എടുത്തു . മതസ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പെരുവന്താനം പൊലീസാണ് കേസെടുത്തത് .