മലയാളികളായ ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക ക്രമക്കേട് മൂലം പ്രതിസന്ധിയിലായ കമ്പനിയിലെ തൊഴിലാളികളുടെ ദുരവസ്ഥ കഴിഞ്ഞ വ്യാഴാഴ്ചയാണ് ജനം ടി വി റിപ്പോർട്ട് ചെയ്തത്. വാർത്ത വന്നതിനു പിന്നാലെ നിരവധി പ്രവാസി സംഘടനകളാണ് മലയാളികൾ ഉൾപ്പടെയുള്ള തൊഴിലാളികൾക്ക് സഹായവുമായി എത്തിയത്. ദുബായിലെ പൊള്ളുന്ന ചൂടിൽ എ സി പോലും ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ കെട്ടിടത്തിന് മുകളിൽ ആയിരുന്നു നൂറിലേറെ തൊഴിലാളികൾ കിടന്നുറങ്ങിയിരുന്നത്.
ബി ജെപി യുടെ പ്രവാസി ഘടകമായ ഇന്ത്യൻ പീപ്പിൾസ് ഫോറം, പ്രവാസി കൂട്ടായ്മയായ എഫ് ഓ ഐ എന്നീ സംഘടനകൾ എ സി ഉൾപ്പടെയുള്ള സൗകര്യങ്ങൾ തൊഴിലാളികൾക്കായി ഒരുക്കി. ഒപ്പം, ആവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങളും ക്യാമ്പിൽ എത്തിച്ചു. ജനം ടി വി വാർത്ത വന്നതിനു പിന്നാലെ ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ ലേബർ വിഭാഗം വൈസ് കോൺസുൽ സഞ്ജയ് ഗുപ്ത ക്യാമ്പ് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. ഒരു വർഷത്തിന് മുൻപ് തന്നെ വിസ കാലാവധി അവസാനിച്ചതും, ശമ്പളവും മറ്റാനുകൂല്യങ്ങളും മുടങ്ങിയതുമായ നൂറിലേറെ പേരാണ് ഈ ക്യാമ്പിൽ ഉള്ളത്.
ദുരവസ്ഥയിൽ കഴിയുന്ന ഈ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇക്കഴിഞ്ഞ ആഴ്ച ദുബായിലെത്തിയ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. സത്യസായി സേവാ സംഘടനാ, ഹരേ കൃഷ്ണ കൂട്ടായ്മ തുടങ്ങിയവരും തൊഴിലാളികൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.