ഇന്ത്യയോട് പിടിച്ച് നിൽക്കാൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ് പാകിസ്ഥാൻ . ഇന്ത്യയേക്കാൾ കൂടൂതൽ ആയുധങ്ങൾ പാകിസ്ഥാന്റെ പക്കലുണ്ടെന്നാണു സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) പുതിയ റിപ്പോർട്ട് .
എന്നാൽ ഇതൊന്നും ഇന്ത്യയുടെ പ്രതിരോധത്തെ തകർക്കാൻ ശേഷിയുള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു . എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഇന്ത്യയ്‌ക്ക് 130–140 അണ്വായുധങ്ങൾ കൈവശമുള്ളപ്പോൾ പാകിസ്ഥാനുള്ളത് 150–160 എണ്ണമാണ്. ചൈനയുടെ കൈവശം 290 അണ്വായുധങ്ങളുണ്ട് . എന്നാൽ അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മിസൈൽ ഉള്ളത് ഇന്ത്യയുടെ കൈവശമാണ് .
പാകിസ്ഥാനും ,ചൈനയും അണ്വായുധങ്ങൾ വർദ്ധിപ്പിക്കുമ്പോഴും ഇന്ത്യ ഭയപ്പെടാത്തതിനു കാരണം തന്നെ ഇന്ത്യയുടെ നിലപാടിലെ ദൃഢതയാണ് . അണ്വായുധ ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ഭാവിയിൽ എടുക്കേണ്ടതാണ് എങ്കിൽ പോലും രാജ്യത്തിന്റെ പ്രഹര ശേഷി വളരെ കൂടുതലാണ് .
മാത്രമല്ല ആണവയുദ്ധത്തിൽ ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്ന ഇന്ത്യൻ നിലപാട് തന്നെ ഏറെ ഗുണകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു .
കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള അണ്വായുധങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ഏറെ മുന്നിലാണ് . അണ്വായുധം വഹിക്കാവുന്ന പാകിസ്ഥാന്റെ ഷഹീൻ–3 മിസൈലിന്റെ ദൂരപരിധി 2750 കിലോമീറ്റർ മാത്രമാണ്. ഇന്ത്യയുടെ അത്യാധുനിക അഗ്നി–5 മിസൈലിന്റെ പ്രഹരപരിധി ഇതിന്റെ ഇരട്ടിയോളമാണ്– 5000 കിലോമീറ്റർ . ചൈനയും അഗ്നിയുടെ പരിധിയിൽ വരും .
ആഗോള ആണവായുധ ശേഷിയുടെ 92 ശതമാനവും അമേരിക്കയിലും ,റഷ്യയിലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു . അതേ സമയം 6185 അണ്വായുധങ്ങൾ കൈവശമുള്ള അമേരിക്കയും , 6500 അണ്വായുധങ്ങൾ കൈവശമുള്ള റഷ്യയും അ ണ്വായുധങ്ങളുടെ എണ്ണം കുറയ്‌ക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു .