ന്യൂഡൽഹി : നാവികസേനയ്‌ക്കായി അത്യാധുനിക ഡീസൽ -ഇലക്ട്രിക്ക് മുങ്ങികപ്പലുകൾ മേയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ . പ്രൊജക്ട് 75 പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകൾ നിർമ്മിക്കാൻ 45,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് .
മോദി സർക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെ നടക്കുന്ന രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത് . നേരത്തെ നാവികസേനയ്‌ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിൽ പ്രതിരോധ ആയുധ നിർമ്മാണ രംഗത്തുള്ള സ്വകാര്യ കമ്പനികൾക്ക് വിദേശ കമ്പനികളുമായി ചേർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതിയാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ആറു അത്യാധുനിക ഡീസൽ-ഇലക്ട്രിക്ക് മുങ്ങികപ്പലുകളാണ് ഇതനുസരിച്ച് നാവികസേനയ്‌ക്ക് നിർമ്മിക്കുന്നത് . ഒരു ഇന്ത്യൻ കമ്പനി , ഒരു വിദേശ കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ വച്ചാകും അന്തർവാഹിനികളുടെ നിർമ്മാണം നടത്തുക .
കപ്പൽ നിർമ്മാണത്തിലെ വൈദഗ്ധ്യം ,കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പനികളെ തെരഞ്ഞെടുക്കുക . ഏറ്റവും കുറഞ്ഞ തുക നിർദേശിക്കുന്ന കമ്പനിയ്‌ക്കായിരിക്കും കരാർ നൽകുക . ഇത് സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും .
കാർഗിൽ യുദ്ധത്തിനു ശേഷമാണ് ഇന്ത്യയ്‌ക്കായി 30 സബ് മറൈനുകൾ നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്ക് കാബിനറ്റ് അംഗീകാരം നൽകിയത് . നിലവിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് പരമ്പരാഗതമായി പ്രവർത്തിക്കുന്ന 14 അന്തർവാഹിനികളാണുള്ളത് .
ഇന്ത്യയിലും ,റഷ്യയിലും നിർമ്മിച്ച ആണവ ബാലിസ്റ്റിക്ക് മിസൈൽ വഹിക്കാൻ കഴിയുന്ന രണ്ട് അന്തർവാഹിനികളും ഇന്ത്യൻ നാവികസേനയ്‌ക്കുണ്ട് .