യുഎഇയിലെ ഏറ്റവും വലിയ ക്ഷീര-ജ്യൂസ് കമ്പനിയായ അൽ റവാബി ജൈവവാതക നിർമാണ രംഗത്തേക്ക് കടക്കുന്നു. ഈ രംഗത്തെ മുൻനിര ജർമൻ കമ്പനിയായ മെലെ ബയോഗ്യാസുമായി ചേർന്നാണ് ജൈവ വാതകം, വളം നിർമാണമുൾപ്പടെയുള്ള അഞ്ചുകോടി ദിർഹത്തിന്റെ പദ്ധതി ആരംഭിക്കുന്നത്.
ദുബായിൽ നടന്ന ചടങ്ങിൽ ജൈവ വാതകം, കന്നുകാലി വളം എന്നിവ നിർമിക്കാനുള്ള കരാറിൽ അൽ റവാബി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസും സിഇഒ ഡോ. അഹമ്മദ് അൽ തിഗാനിയും ജർമൻ കമ്പനിയായ മെലെ അധികൃതരും ഒപ്പു വെച്ചു . യു എ ഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി ചടങ്ങിൽ സംബന്ധിച്ചു. ജൈവവാതകത്തിനു പുറമെ 1.3 മെഗാവാട്ട് വൈദ്യുതി, 1.4 മെഗാവാട്ട് താപോർജം ഉൽപാദിപ്പിക്കും, പത്ത് ടൺ ജൈവ വളം, അമ്പത് ടൺ കന്നുകാലി വളം എന്നിവയ്ക്കു പുറമെ 150 മെട്രിക് ക്യൂബ് ജലവും ഈ മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിച്ചെടുക്കാൻ കഴിയും. ദുബായിലെ അൽ ഖവാനീജിൽ സ്ഥിതി ചെയ്യുന്ന അൽ റവാബി ഫാമിൽ 13500 പശുക്കളാണ് ഉള്ളത്. ഇവിടത്തെ മാലിന്യങ്ങൾ മുഴുവൻ സംസ്കരിക്കുന്ന പദ്ധതിയാണിത്. ദുർഗന്ധവും 80% കുറയും. അമോണിയ ഭൂമിയിലേക്ക് ഇറങ്ങുന്നത് 90% തടഞ്ഞ് ഭൂഗർഭജലം സംരക്ഷിക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് അൽ റവാബി അധികൃതർ അറിയിച്ചു. ജൈവവാതക നിർമാണ രംഗത്തേക്കു കടക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ കമ്പനിയായി ഇതോടെ അൽ റവാബി.