ന്യൂജേഴ്സി : മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയയുടെ സാന്നിദ്ധ്യം കടൽത്തീരങ്ങളിൽ സജീവമാകുന്നു . പ്രത്യേകിച്ച് ഞണ്ടുകളിലും ,കക്കയിറച്ചിയിലും ഇത്തരം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി .
വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം മനുഷ്യവാസമുള്ള മേഖലയിൽ സജീവമാകുന്നതായാണ് റിപ്പോർട്ട് . ആഗോളതാപനം മൂലം സമുദ്ര ജലത്തിനു ചൂട് കൂടിയതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ .
2017 ന് മുൻപുള്ള വേനൽക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വൾനിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്സിയിലെ കൂപ്പർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത് . നിലവിൽ അഞ്ചു കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും സമുദ്രജലം ചൂടാകുന്നതിനനുസരിച്ച് കൂടുതല്‍ കേസുകള്‍ വരുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
കടലിലെ ഉപ്പുവെള്ളത്തിലോ,കടലും മറ്റ് ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിലോ കുളിക്കാനിറങ്ങുന്നവരിലാണ് ഈ ബാക്ടീരിയയുടെ സന്നിദ്ധ്യം ഉണ്ടാവുക . ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ശരീരത്തിന് അകത്തെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണ് ബാക്ടീരിയ പ്രവര്‍ത്തനം തുടങ്ങുക. വളരെ പെട്ടെന്ന് അതു വലുതാകും പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും.
ചികിത്സ തേടിയാൽ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
മലിനജലത്തില്‍ നീന്തുമ്പോള്‍ മുറിവുകളിലൂടെ ഇവ ശരീരത്തിലെത്തുന്നു. ജലമലിനീകരണത്തിന്റെ തോത് കൂടിയതോടെ ഇതിനുള്ള സാധ്യതയും ഏറെയാണ്. കടല്‍ മത്സ്യങ്ങള്‍ക്ക് ബാക്ടീരിയ ബാധയേറ്റാല്‍ അതിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. .