ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞ ശേഷം ഇന്ത്യയുടെ മിറാഷ് വിമാനങ്ങൾക്ക് തിരികെ പറക്കാൻ വേണ്ടിവന്നത് 90 സെക്കന്റുകൾ മാത്രമെന്ന് വെളിപ്പെടുത്തൽ . ബാലാക്കോട്ട് ദൗത്യത്തിനു നേതൃത്വം നൽകിയ സ്ക്വാഡ്രൻ ലീഡർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ പാകിസ്ഥാനെ പിടിച്ചുലച്ച ബാലാക്കോട്ട് ദൗത്യം ആസൂത്രണം ചെയ്യാനും,അത് ലക്ഷ്യത്തിലെത്തിക്കാനുമായി രണ്ടര മണിക്കൂർ നേരം വേണ്ടി വന്നുവെന്നും വെളിപ്പെടുത്തൽ .
സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് പോർവിമാനങ്ങളിൽ നിന്നാണ് തൊടുത്തത് . ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത് . ക്രിസ്റ്റൽ മേസ് ആയുധങ്ങളാണ് ആദ്യം ബാലാക്കോട്ട് വർഷിക്കാൻ തീരുമാനിച്ചിരുന്നത് .
എന്നാൽ അന്തരീക്ഷം വിലങ്ങ് തടിയായതോടെ സ്പൈസ് 2000 ബോംബുകൾ ഉപയോഗിക്കേണ്ടി വന്നത് . മിറാഷ് 2000 പോർവിമാനങ്ങളിൽ നിന്നാണ് സ്പൈസ് 2000 ബോംബുകൾ പ്രയോഗിക്കാൻ കഴിയുക . ആറു ബോംബാണ് ലോഡ് ചെയ്തിരുന്നത് .ഇതിൽ അഞ്ചെണ്ണവും പ്രയോഗിച്ചു. 90 സെക്കൻഡ് മാത്രമാണ് അതിനു വേണ്ടിവന്നത്.’– പൈലറ്റ് വെളിപ്പെടുത്തി.
ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താൽ പാകിസ്ഥാൻ തങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നും റിപ്പോർട്ടുണ്ട് . പാക് നാവിക സേനയുടെ ഏറ്റവും മികച്ച മുങ്ങി കപ്പലായ പി എൻ എസ് സാദും സൈന്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു
എന്നാൽ അപ്രത്യക്ഷമായ പിഎന്‍എസ് സാദിനായി ഇന്ത്യൻ സേന മുങ്ങിക്കപ്പലുകളും വിമാനവാഹിനി കപ്പലും ഉൾപ്പടെ 60 യുദ്ധകപ്പലുകളാണ് പാകിസ്ഥാന്റെ സമുദ്രാതിർത്തിയിൽ വിന്യസിച്ചത്. പാകിസ്ഥാന്റെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളും ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു.
പാക് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായതോടെ ഇന്ത്യൻ നാവിക സേനയും എല്ലാ തയാറെടുപ്പുകളും കൈക്കൊണ്ടിരുന്നു. ഇന്ത്യയുടെ ന്യൂക്ലിയര്‍ മുങ്ങിക്കപ്പൽ ഐഎന്‍എസ് ചക്ര പാക് സമുദ്രാതിർത്തിയിൽ വിന്യസിച്ചിരുന്നു. പിന്നീട് 21 ദിവസങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ തീരത്ത് സാദ് കപ്പലിനെ ഇന്ത്യൻ സംഘം കണ്ടെത്തിയത് . നിരീക്ഷണ വിമാനങ്ങളിലെയും മുങ്ങിക്കപ്പലുകളിലെയും റഡാര്‍ സിസ്റ്റവും സാറ്റലൈറ്റ് ഡേറ്റയും ഉപയോഗിച്ചാണ് കപ്പലിനെ കണ്ടെത്തിയത് .