2016 ലെ പുതുവർഷത്തിൽ രാജ്യത്തെ കണ്ണീരണിയിച്ച പത്താൻ കോട്ടിന് ഇനി യു എസ് അപ്പാഷെ അറ്റാക്ക് ഹെലികോപറ്റ്ർ കാവലാകും . ജൂലൈ മധ്യത്തോടെ ഇന്ത്യയിലെത്തുന്ന അപ്പാഷെ പത്താൻ കോട്ടെ ഇന്ത്യൻ വ്യോമസേന സ്റ്റേഷനിലേക്കാണ് എത്തിക്കുക .
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജൂലൈ 18 ന് അപ്പാഷെ ഇന്ത്യയിലെത്തുമാണ് സൂചന . റഷ്യൻ ആക്രമണ ഹെലികോപ്റ്ററുകളുടെ ഒരു യൂണിറ്റ് ഇതിനകം പത്താൻ കോട്ട് ഉള്ളതിനാൽ അപ്പാഷെയ്‌ക്കും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും . അപ്പാഷെ ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അലബാമയില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു.
ആദ്യമായിട്ടാണ് അപ്പാഷെ എച്ച്-64ഇ വിഭാഗത്തിലുള്ള പോർ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യം വാങ്ങുന്നത്.4,168 കോടി രൂപയുടെ കരാറിൽ പ്രാഥമിക ഘട്ടത്തിൽ ആറു ഹെലികോപ്റ്ററുകൾ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.ആകെ 22 ഹെലികോപ്റ്ററുകളാണ് സേനക്കായി വാങ്ങുക.
മിനിറ്റിൽ 128 മിസൈലുകൾ ശത്രുക്കൾക്കുനേരെ പ്രയോഗിക്കാൻ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാൻ പ്രത്യേക സംവിധാനങ്ങളുമുള്ള ഹെലികോപ്റ്ററെന്നതാണ് ഇതിന്‍റെ സവിശേഷത .
ട്വിൻ ടർബോഷാഫ്റ്റ് അപ്പാഷെയ്‌ക്ക് നാല് ബ്ളേയ്ഡുള്ള പങ്കയാണുള്ളത്. മുൻവശത്ത് ഉറപ്പിച്ചിരിക്കുന്ന സെൻസർ ലക്ഷ്യത്തെ കൃത്യമായി കണ്ടെത്തും. ലേസർ ,ഇൻഫ്രാറെഡ് സംവിധാനം ലക്ഷ്യ നിർണയം നടത്തി ശത്രുസംവിധാനത്തെ തകർക്കും .
30 എം.എം ആട്ടോമാറ്റിക്ക് തോക്കും ,70 എം.എം റോക്കറ്റും ലേസറിനാൽ നിയന്ത്രിതമായ മിസൈലുകളും അപ്പാഷെയുടെ പ്രത്യേകതയാണ്. മണിക്കൂറിൽ 284 കിലോമീറ്റർ വേഗതയിൽ അപ്പാഷെ പറക്കും .ടാർഗറ്റ് അക്വിസിഷൻ ഡെസിഗ്നേഷൻ സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത് പൈലറ്റിന്റെ ശിരസ്സിന്റെ ചലങ്ങൾക്കനുസരിച്ചായതിനാൽ പൈലറ്റ് നോക്കുന്നിടത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യും.