കാൽനടയാത്രക്കാരെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിൽ സഹകരിക്കണമെന്നും അവരുടെ സുരക്ഷയ്ക്കായി നിയുക്ത പ്രദേശങ്ങളിലൂടെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കാന്‍ മുൻകൈയെടുക്കണമെന്നും അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. നട പാലങ്ങളും, അണ്ടര്‍ പാസ്സുകളും ഉൾപ്പെടെ കാൽനടയാത്രക്കാർ അവരുടെ യാത്രാമാർഗത്തിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉപയോഗിക്കണം. പ്രധാന റോഡുകളില്‍ ട്രാഫിക് സിഗ്നല്‍ പാലിച്ചു, കാൽനടയാത്രക്കാര്‍ക്കുള്ള സിഗ്നല്‍ പച്ച ആവുമ്പോള്‍ മാത്രം റോഡ് മുറിച്ചു കടക്കുക.
അതുപോലെ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗതാഗതം തടസ്സപെടാതിരിക്കാനും കാല്‍നട യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പെഡസ്ട്രിയന്‍ ക്രോസ്സിംഗുകളുള്ള സ്ഥലങ്ങളിലും, വ്യാവസായിക മേഖലകളിലും വേഗത കുറയ്ക്കാനും, കാൽനടയാത്രക്കാര്‍ക്കു മുൻഗണന നൽകാനും പോലീസ് ഡ്രൈവര്‍മാരോട് അഭ്യർത്ഥിച്ചു.സോഷ്യൽ മീഡിയ, അച്ചടി, ഓഡിയോ മാധ്യമങ്ങൾ എന്നിവയിലൂടെ അവബോധ പരിപാടികള്‍, കാല്‍നടയാത്രക്കാര്‍ക്ക് ബ്രോഷര്‍ വിതരണം തുടങ്ങിയ പദ്ധതികളിലൂടെ റോഡ് സുരക്ഷയെ പറ്റിയുള്ള ബോധവല്‍ക്കരണം ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. നിശ്ചിത റോഡ് ക്രോസ്സിങ്ങുകളില്‍ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരുന്നാല് ഡ്രൈവർമാർക്കു 500 ദിർഹം പിഴയും, ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും പതിക്കും. കാൽനടയാത്രക്കാർ ട്രാഫിക് സിഗ്നലുകൾ പാലിക്കാതെയും, നിശ്ചിത റോഡ് ക്രോസ്സിങ്ങുകളിലൂടെ അല്ലാതെയും റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹവും പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പു നല്കി.