ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യം ശക്തമായത്തോടെ നുഴഞ്ഞുകയറ്റത്തില്‍ വന്‍കുറവുണ്ടായെന്നു ആഭ്യന്തരമന്ത്രാലയം. പാക് സൈന്യത്തിന്റെയും തീവ്രവാദികളുടെയും പിന്തുണയോടെയുളള നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. 2018ലെ ആദ്യ ആറു മാസത്തെ അപേക്ഷിച്ചു ഈ വര്‍ഷത്തെ ആറു മാസത്തില്‍ നുഴഞ്ഞുകയറ്റത്തില്‍ 43% കുറവുണ്ട്.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതില്‍ ഏറിയ പങ്കും അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്ന പാക് തീവ്രവാദികളാണ്. പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് പലപ്പോഴും തീവ്രവാദികള്‍ ഇന്ത്യന്‍ മണ്ണിലെത്തുന്നത്. രാത്രികാലങ്ങളില്‍ ഇന്ത്യന്‍ ബങ്കറുകള്‍ക്ക് നേരെ പ്രകോപനം കൂടാതെ പാക് സൈന്യം വെടിയുതിര്‍ക്കുകയും ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധമാറുമ്പോള്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയുമാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ബങ്കറുകള്‍ക്കു നേരെ വെടിവയ്പ്പ് ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ ഒരു വിഭാഗവും അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം തടയാന്‍ മറ്റൊരു വിഭാഗവും സജ്ജമാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ നുഴഞ്ഞുകയറ്റത്തിന്റെ കണക്കുകള്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. 2016ല്‍ 119 നുഴഞ്ഞുകയറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35 തീവ്രവാദികളെ കൊല്ലുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 15 ജവാന്‍മാര്‍ വീര്യമൃതു വരിച്ചു. 37 സൈനികര്‍ക്കു പരിക്കേറ്റു. 2017ല്‍ 136 നുഴഞ്ഞുകയറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59 തീവ്രവാദികളെ വധിച്ചു. 7 ജവാന്‍മാര്‍ വീര്യമൃത്യു വരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2018ല്‍ 143 നുഴഞ്ഞുകയറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 32 ഭീകരരെ വധിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 5 സൈനികര്‍ക്ക് വീര്യമൃത്യുവും ഒരു ജവാന് പരുക്കേല്‍ക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റ ശേഷം കശ്മീരില്‍ അനിഷ്ടസംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മീരിലെ സമാധാനത്തിനായി ശക്തമായ നടപടികള്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.