യു.എ.ഇ വിപണിയിൽ ചുവന്ന ഡിജിറ്റൽ സീൽ പതിച്ച സിഗരറ്റുകൾക്ക് മാത്രമാണ് ആഗസ്ത് മുതൽ വിൽപനക്ക് അനുമതിയുള്ളു . ഡ്യൂട്ടി ഫ്രീകളിൽ പച്ച സീൽ പതിച്ച സിഗരറ്റുകളും അനുവദിക്കും.പ്രത്യേക ഉപകരണം കൊണ്ടുമാത്രം വായിക്കാൻപറ്റുന്ന തരത്തിൽ സിഗരറ്റ് പാക്കിങ് സമയത്താണ് ഡിജിറ്റൽ സീലുകൾ പതിപ്പിക്കുക. ഇത് അനുകരിക്കാൻ ബുദ്ധിമുട്ടായതിനാൽ ബുദ്ധിമുട്ടായതിനാൽ വ്യാജ സിഗരറ്റ് വിപണിയിലിറക്കാൻ സാധിക്കില്ല. ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഡിജിറ്റൽ സീലുകൾ പതിക്കാതെയുള്ള പെട്ടികളോട് കൂടിയ സിഗരറ്റുകൾ എല്ലാം വ്യാജനോ, അനധികൃതമായി യു.എ.ഇയിൽ എത്തിച്ചവയോ ആയിരിക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. സിഗരറ്റ് ഇറക്കുമതിക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും പുതിയ നിയമങ്ങൾ മനസിലാക്കണമെന്ന് നികുതിവകുപ്പ് അറിയിച്ചു.
ഡിജിറ്റൽ സീൽ പതിക്കാത്ത സിഗരറ്റിന്റെ ഇറക്കുമതിയും വിപണനവും ഉപഭോഗവും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായിരിക്കും. ഡിജിറ്റൽ സീലിലുള്ള ക്യൂ ആർ കോഡുകൾ അനുസരിച്ച് മാത്രമാണ് ഉത്പന്നം വിപണിയിലെത്തുക. നികുതിവെട്ടിച്ച് വ്യാജ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്ന് നികുതി വകുപ്പ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ബുസ്താനി പറഞ്ഞു. കണക്കുകൾ പ്രകാരം യു.എ.ഇ വിപണിയിലെത്തുന്ന മൂന്നിലൊന്നും വിലകുറഞ്ഞ വെള്ള സിഗരറ്റുകളാണ്. വിദേശത്തുള്ള ലൈസൻസ് ഉപയോഗിച്ച് ഫാക്ടറികളിൽ നിയമപരമായി തന്നെ നിർമ്മിക്കുന്നവയാണെങ്കിലും അവയ്ക്ക് നിലവാരം തീരെ കുറവുമാണെന്നും ബുസ്താനി പറഞ്ഞു. ഇത്തരത്തിലുള്ള നിർമ്മാണങ്ങൾക്കെല്ലാം ഇതോടെ അവസാനമാകും.