ഇന്ത്യയുടെ സിന്ദുരപ്പൊട്ട്. ആ സിന്ദുരപ്പൊട്ടിനെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച ധീരയോദ്ധാക്കന്മാരുടെ ചങ്കുറപ്പിനും ദേശസ്‌നേഹത്തിനും 20 വയസ്സ് തികയുകയാണ്. രാജ്യം കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയ സ്മരണയില്‍ ആഘോഷിക്കുമ്പോള്‍ അതിനിടയില്‍ അഭിമാനത്തോടെ തലയുര്‍ത്തി ധീരജവാന്‍ സഞ്ജയ് കുമാര്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ ഹൃദയത്തുടുപ്പിനോട് ചേർന്ന് രാജ്യം നല്‍കി ആദരിച്ച പരംവീര്‍ ചക്രയുടെ തിളക്കവും ഉണ്ടാകും.
1999 മെയ് 3ന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം ജൂലൈ 26ന് ഇന്ത്യയുടെ വിജയക്കൊടി നാട്ടി അവസാനിക്കുമ്പോള്‍ ഭാരത് മാതാ കി ജയ് വിളികളില്‍ കണ്ഠം ഇടറാതെയുള്ള സഞ്ജയ് കുമാറിന്റെ വിളിയും മുഴങ്ങിയിരുന്നു. ശത്രുരാജ്യത്തിന്റെ വെടിയുണ്ടകള്‍ നെഞ്ചില്‍ തുളച്ചുകയറിയിട്ടും അദ്ദേഹം തളരാതെ ശത്രുക്കളോട് പൊരുതി.
വെടിയുണ്ടകള്‍ തുളച്ച വേദനയിലും മുഖാമുഖമുള്ള ഏറ്റുമുട്ടലില്‍ മൂന്നു ശത്രുക്കളെ വധിക്കുകയും ശത്രുരാജ്യത്തിന്റെ ഒരു ബങ്കര്‍ പിടിച്ചെടുക്കുകയും ചെയ്തു ഈ ധീരജവാന്‍. സഞ്ജയ് കുമാറിന്റെ ചങ്കുറപ്പില്‍ ദുര്‍ഘടമായ പര്‍വ്വതനിരകളില്‍ ഇന്ത്യന്‍ സൈന്യത്തിനു ബങ്കറുകള്‍ പിടിച്ചെടുക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികളില്‍ ഒന്നായിരുന്നു.
വെടിയുണ്ടകള്‍ തുളച്ചുകയറിയ നെഞ്ചിനോട് ചേര്‍ന്ന് ഇന്ന് രാജ്യം നല്‍കിയ ആദരം ‘പരംവീര്‍ ചക്ര’യായി തിളങ്ങുന്നുണ്ട്. രാജ്യത്തിനായി കരളുറപ്പോടെ പൊരുതി നേടിയ വിജയത്തില്‍ രാജ്യത്തിന്റെ അഭിമാനമായി സഞ്ജയ് കുമാര്‍ കാവലായി കൂടെയുണ്ട്.