ന്യൂഡൽഹി : യുഎസ് നിർമ്മിത കരുത്തുറ്റ ഹെലികോപ്ടർ അപ്പാഷെയുടെ ആദ്യ ബാച്ച് വ്യോമസേനയ്‌ക്ക് കൈമാറി. നാല് ഹെലികോപ്ടറുകളാണ് കൈമാറിയത്. 22 അപ്പാഷെ ഹെലികോപ്ടറുകളാണ് ഇന്ത്യ വാങ്ങുന്നത്.
കരാറുറപ്പിച്ച് നാലു വർഷത്തിനു ശേഷമാണ് കൈമാറ്റം നടന്നത്. അടുത്തയാഴ്‌ച്ചയോടെ നാലെണ്ണം കൂടി കൈമാറുമെന്ന് ബോയിംഗ് വ്യക്തമാക്കി. എട്ടെണ്ണവും എത്തിക്കഴിഞ്ഞാൽ നേരേ പത്താൻകോട്ട് വ്യോമസേന താവളത്തിലേക്ക് പോകും. തുടർന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും.
എ.എച്ച്.-64 ഇ വിഭാഗത്തിലുള്ള അപ്പാഷെ ആണ് ഇന്ത്യ വാങ്ങിയത്. ആക്രമണത്തിൽ മികവ് പ്രകടിപ്പിക്കുന്ന അപ്പാഷെ ഹെലികോപ്ടറുകൾ യുഎസ് ആക്രമണത്തിന്റെ കുന്തമുനയാണ്.എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും പതറാത്ത പോരാട്ട വീര്യം. സൈന്യത്തിന്റെ ഭാഗമായശേഷം അമേരിക്ക പങ്കെടുത്ത ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അപ്പാഷെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് . ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങളിൽ അപ്പാഷെ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കുന്തമുനകളിലൊന്നായിരുന്നു.
രാത്രിക്കാഴ്‌ച്ചയും ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ശത്രു പീരങ്കികളെ തകര്‍ക്കാന്‍ കരുത്തുള്ള ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിന്‍ ഗണ്‍ എന്നിവയും അപ്പാഷെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.