ന്യൂഡൽഹി : ലക്ഷ്യം തെറ്റാതെ ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യ ശത്രുരാജ്യങ്ങളെ ലക്ഷ്യമിട്ട് പുതിയ ആയുധങ്ങൾ സജ്ജമാക്കുന്നു . വിഷ്വൽ റേഞ്ചിനപ്പുറത്തെ ടാർഗറ്റുകളെ വരെ നേരിടാൻ സാധിക്കുന്ന റഷ്യയുടെ ആർ-27 എയർ-ടു-എയർ മിസൈലുകളാണ് ഇന്ത്യൻ വ്യോമസേന വാങ്ങുന്നത് . ഇതിനായി 1500 കോടിയുടെ കരാറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വച്ചിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു .
ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ സു-30 എംകെഐ കോംബാറ്റ് എയർക്രാഫ്റ്റിൽ ഘടിപ്പിക്കുന്നതിനായാണ് ഈ മിസൈലുകൾ വാങ്ങുന്നത് . സുഖോയ്,മിഗ് പോർവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് റഷ്യ ഈ ആയുധങ്ങൾ വികസിപ്പിച്ചത് . അമേരിക്കയുടെ എഫ് 16 പോർവിമാനങ്ങളേക്കാൾ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ് . ആ പോർവിമാനത്തിനൊപ്പം ശത്രു രാജ്യങ്ങളുടെ വിഷ്വൽ റേഞ്ചിനപ്പുറമുള്ള റഷ്യയുടെ ആർ-27 എയർ-ടു-എയർ മിസൈലുകളും ചേരുമ്പോൾ ഇന്ത്യയുടെ ആക്രമണ ശേഷി പതിന്മടങ്ങ് വർദ്ധിക്കും .
റഷ്യൻ കമ്പനിയായ വ്യംപെൽ,ഉക്രേനിയൻ കമ്പനിയായ ആർതെം എന്നിവ സംയുക്തമായാണ് ആർ 27 നിർമ്മിക്കുന്നത് . പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് ശത്രുരാജ്യങ്ങളുടെ പോർവിമാനങ്ങൾ തകർക്കാൻ ഈ മിസൈലുകൾക്ക് സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത . നാലു മീറ്റർ നീളവും,53 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത് .
ആറു വ്യത്യസ്ത വേർഷനുകളിലുള്ള ആർ 27 ന്റെ ആർ-27ഇപിഐ യ്‌ക്ക് 110 കിലോമീറ്ററിനുള്ളിലുള്ള ലക്ഷ്യം വരെ ഭേദിക്കാൻ സാധിക്കും .
പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യമായ അടിയന്തിര ആയുധങ്ങൾ വാങ്ങാൻ കര,നാവിക,വ്യോമസേനകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു . ഇതനുസരിച്ച് കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ അടിയന്തിര ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ വാങ്ങുന്ന 7,600 കോടിയുടെ കരാറിലാണ് ഇന്ത്യൻ വ്യോമസേന ഒപ്പ് വച്ചത് .
.