പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എലിപ്പനി. ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. കെട്ടി നില്ക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരിലാണ് രോഗം വ്യാപിക്കുന്നത്.
എലി, അണ്ണാന്, പശു, ആട്, നായ എന്നീ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളില്‍ ലെപ്ടോസ്പൈറ ഒരുപാട് നാള് ജീവിച്ചിരിക്കും. സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിക്കപ്പെടുകയും ചെയ്യും. ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുക.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ പനി പോലെ ആരംഭിക്കുമെങ്കിലും ക്രമേണ അതിശക്തമായ തലവേദനയും പേശീ വേദനയും ഉണ്ടാകും. കണ്ണിന് ചുറ്റുമുള്ള ചുവപ്പ്, മഞ്ഞപ്പിത്തം എന്നിവയും എലിപ്പനിയുടെ ലക്ഷണങ്ങളാണ്. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തുടക്കത്തില്‍ തന്നെ ശരിയായ ചികിത്സ നല്കുകയാണെങ്കില് രോഗം പൂര്‍ണ്ണമായും ഭേദമാക്കാം.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.
ശ്വാസകോശം, വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നീ ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് എലിപ്പനി ഗുരുതരമാകുന്നത്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലുമാണ് എലിപ്പനി സങ്കീര്‍ണമാകുന്നത്. പെന്സിലിന്, ഡോക്സിസൈക്ലിന്‍, സിഫാലോസ്പോറിനുകള്‍, അസിത്രോമൈസിന്‍ എന്നിവയാണ് എലിപ്പനിക്കെതിരായ ആന്റീബയോട്ടിക്കുകള്‍.
കെട്ടി നില്ക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടവര്‍ നിര്‍ബന്ധമായും പ്രതിരോധമരുന്ന് കഴിക്കണം.