നെഞ്ചിൻ കൂടില്ലാതെ പിറന്ന കുഞ്ഞ് , ഹൃദയവും,ശ്വാസകോശവും ത്വക്കിനു അടിയിലായി കാണാം .ഈ അവസ്ഥയായിരുന്നു എട്ടുമാസം പ്രായമായ ആത്മികയുടേത് . ഹൃദയത്തിനു മുറിവേൽക്കുമോ എന്ന ഭയത്താൽ കുട്ടിയെ കൈയ്യിലെടുക്കാനോ, പാല് കൊടുക്കാനോ പോലും മാതാപിതാക്കൾ ഭയന്നു . എന്നാൽ ഈ അവസ്ഥയിൽ നിന്ന് പുതുജീവിതത്തിലേക്ക് പിച്ച വയ്‌ക്കുകയാണ് ഇന്ന് ആത്മിക, 3ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ . അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു ശസ്ത്രക്രിയ .
‘ കൺജനിറ്റൽ ആബ്സൻസ് ഓഫ് സ്റ്റേർണം ‘ എന്ന അവസ്ഥയായിരുന്നു ആത്മികയുടേത് . നെഞ്ചിനു സംരക്ഷണം നൽകേണ്ട ഉരാസ്ഥിയ്‌ക്ക് വളർച്ചയിലാത്ത അവസ്ഥയാണിത് . കുഞ്നിനായി ചികിത്സാ സൗകര്യം തേടിയ മാതാപിതാക്കൾക്ക് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു ,ഈയവസ്ഥയ്‌ക്ക് ചികിത്സയില്ലാ,ഹൃദയത്തിനു മുറിവേൽക്കാതെ സൂക്ഷിക്കുകയാണ് പ്രധാനം. ആശ്രയമറ്റ് ജീവിക്കുന്ന ഈ അവസ്ഥയിലാണ് ആത്മികയെ അമൃതയിലെത്തിച്ചത് .
ആത്മികയെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം നൂതന ചികിത്സാ രീതികൾ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു . സിടി സ്കാനിംഗിലൂടെ കുഞ്ഞിന്റെ നെഞ്ചിന്റെ കൃത്യ അളവ് കണ്ടെത്തി .3ഡി പ്രിന്റിംഗ് സോഫ്റ്റ്‌വെയറിന്റെയും 3ഡി പ്രിന്റിംഗ് മെഷീന്റെയും സഹായത്തോടെ ആശുപത്രിയില്‍ തന്നെ പുതിയതായി ഉരാസ്ഥിയുടെ പ്രിന്റ് എടുത്തു.
അതിനു ശേഷം ആത്മികയുടെ ഏഴാമത്തെ വാരിയെല്ല് ഉപയോഗിച്ച് ഉരാസ്ഥി നിർമ്മിച്ചു . സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത് . 3ഡി മാതൃക ഉപയോഗിച്ച് ശസ്ത്രക്രിയാ രീതികള്‍ കൃത്യമായി മുന്‍കൂട്ടി ചെയ്തുനോക്കിയതിനുശേഷമാണ് ആത്മികയുടെ ശസ്ത്രക്രിയ എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചത് . കുട്ടി വളരുന്നതിന് അനുസരിച്ച് നെഞ്ചെല്ലും വളര്‍ന്ന് ഹൃദയത്തിന് സുരക്ഷ നല്‍കും.
ലോകത്തിലാദ്യമായാണ് 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു വൈകല്യം പരിഹരിക്കുന്നത് . സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും പ്രഫസറുമായ ഡോ. സന്ദീപ് പ്രഭാകരന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ.പി.കെ. ബ്രിജേഷ്, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ .മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ . ഇന്ന് ആത്മികയെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് മാതാപിതാക്കൾ പൂർണ്ണ സന്തോഷത്തോടെ .