പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയോട് താരതമ്യം ചെയ്യാന്‍ ഇന്ന് വിരലിൽ എണ്ണാവുന്ന കളിക്കാര്‍ മാത്രമേ രാജ്യാന്തര ക്രിക്കറ്റില്‍ ഉണ്ടാകൂ. എന്നാല്‍ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിയുടെ പ്രകടനത്തെ ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.
ഇന്നലെ കരിയറിലെ 42-ാം ഏകദിന സെഞ്ച്വറി കുറിച്ച വിരാട് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. 6 സെഞ്ച്വറികള്‍ കൂടി നേടിയാല്‍ കോഹ്‌ലിക്ക് സച്ചിന്റെ 48 സെഞ്ച്വറികള്‍ക്കൊപ്പമെത്താം.
ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോഹ്‌ലി വെറും 34 മത്സരങ്ങളില്‍ നിന്നും മറികടന്നത്.
സെഞ്ച്വറി പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. വ്യക്തിഗത സ്‌കോര്‍ 78ല്‍ നില്‍ക്കവേയാണ് കോഹ്‌ലി ഈ നേട്ടത്തിന് അര്‍ഹനായത്. 11,363 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടന്ന കോഹ്‌ലിയുടെ പേരില്‍ നിലവില്‍ 11,406 റണ്‍സാണുള്ളത്. 18,426 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാമത്.
ഇതിനൊപ്പം ഒരു ടീമിനെതിരെ വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയെ തേടിയെത്തി. സഹതാരം രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയക്കെതിരെ 37 ഇന്നിംഗ്‌സില്‍ പിന്നിട്ട 2000 റണ്‍സ് നേട്ടം മറികടക്കാന്‍ കോഹ്‌ലിക്ക് വിന്‍ഡീസിനെതിരെ ഈ നേട്ടത്തിലെത്താന്‍ 34 ഇന്നിംഗ്‌സുകളേ വേണ്ടി വന്നുള്ളൂ.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (3) നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലായി. രണ്ട് സെഞ്ച്വറികള്‍ നേടിയ ഡെസ്‌മോണ്ട് ഹൈനെസാണ് രണ്ടാം സ്ഥാനത്ത്.