ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ തെരഞ്ഞെടുക്കുനാള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുള്‍പ്പെടുന്ന പട്ടികയാണ് തയ്യാറായിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിയുള്‍പ്പടെയുള്ള ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയത്.
ടോം മൂഡി, മൈക്ക് ഹെസ്സന്‍, ഫില്‍ സിമ്മന്‍സ്, ലാല്‍ചന്ദ് രജ്പുത്, റോബിന്‍ സിംഗ് എന്നിവരാണ് രവി ശാസ്ത്രിക്ക് പുറമേ പട്ടികയിലിടം നേടിയത്. ബിസിസിഐയുടെ ഉപദേശക സമിതി ചെയര്‍മാനായ കപില്‍ ദേവിന്റെ അദ്ധ്യക്ഷതയില്‍ നടത്തുന്ന അഭിമുഖത്തിന് ശേഷമാകും പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. ഇവരില്‍ രജ്പുത്, റോബിന്‍ സിംഗ് എന്നിവര്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വിദേശത്തു നിന്നുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത്.
ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായിരുന്ന ടോം മൂഡി ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. മൈക്ക് ഹെസ്സന്‍ 6 വര്‍ഷം ന്യൂസിലാന്‍ഡ് ടീമിന്റെ പരിശീലകനായിരുന്നു. ഹെസ്സന്റെ കീഴിലാണ് 2015 ഏകദിന ലോകകപ്പില്‍ കീവീസ് ഫൈനലിലെത്തിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണറായിരുന്ന സിമ്മന്‍സ് അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് ടീമുകളുടെ പരിശീലകനായിരുന്നു. റോബിന്‍ സിംഗ് 2007ല്‍ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഫീന്‍ഡിംഗ് കോച്ചായപ്പോള്‍ രജ്പുതായിരുന്നു ടീമിന്റെ മാനേജര്‍.
മുന്‍ പരിശീലകന്‍ ഗ്യാരി ക്രിസ്റ്റന്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യക്കാരനായ കോച്ചിന് മുൻഗണന നൽകണമെന്നാണ് ഉപദേശക സമിതിയുടെ നിലപാട്. ഇത് രവിശാസ്ത്രിക്ക് അനുകൂലമാകാനാണ് സാധ്യത. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ കൂടിയാകുമ്പോള്‍ രവി ശാസ്ത്രിക്ക് നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത. അടുത്ത വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടക്കുക. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയാണ് ബിസിസിഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക.