കൊച്ചി : കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകന് ലിനുവിന്റെ അമ്മയ്ക്ക് സാന്ത്വനമായി നടൻ മോഹൻലാലിന്റെ കത്ത് . മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ലെറ്റർപാഡിലാണ് കത്ത് .
കത്തിന്റെ പൂർണ്ണരൂപം ..
പ്രിയപ്പെട്ട അമ്മയ്ക്ക് ,
‘ അമ്മ ക്യാമ്പിലായിരുന്നു എന്ന് അറിയാം .ക്യാമ്പിലേക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത് . വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ലെന്നറിയാം . ഇതു പോലെ ഒരു മകനെ സമൂഹത്തിനു നൽകിയതിനു മറ്റൊരു മകൻ എഴുതുന്ന സ്നേഹ വാക്കുകൾ ആയി ഇതിനെ കരുതണം .
സ്നേഹത്തോടെ …
പ്രാർത്ഥനയോടെ …
അമ്മയുടെ
മോഹൻലാൽ
ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട് . മാത്രമല്ല ലിനുവിന്റെ കടങ്ങൾ തീർക്കാനുള്ള തുകയും ഫൗണ്ടേഷൻ നൽകും . വിശ്വശാന്തിയുടെ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നൽകി .ഇന്ന് ഉച്ചയ്ക്കാണ് മേജർ രവിയും സംഘവും ലിനുവിന്റെ വീട്ടിലെത്തിയത് . കഴിഞ്ഞ ദിവസം മോഹൻലാൽ ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.