ന്യൂഡൽഹി : കശ്മീർ വിഷയം യു എൻ അടിയന്തിരമായി പരിഗണിക്കമെന്ന പാകിസ്ഥാന്റെ ആവശ്യത്തിനോട് മുഖം തിരിച്ച് റഷ്യ . വിഷയത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ തേടാൻ ശ്രമിച്ച പാകിസ്ഥാനു നിരാശയായിരുന്നു ഫലം ,മാത്രമല്ല പാകിസ്ഥാൻ നൽകിയ അപേക്ഷ യു എൻ നിരാകരിച്ചു . ഈ സാഹചര്യത്തിലാണ് ചൈനയുടെ സഹായത്തോടെ യു എന്നിൽ ഈ വിഷയം വീണ്ടും ഉന്നയിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നത് .
കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കരുതെന്നാവശ്യപ്പെട്ട് പാക് വിദേശകാര്യമന്ത്രി എസ് എം ഖുറേഷി , റഷ്യൻ വിദേശ കാര്യമന്ത്രി സെർജി ലാവ്രോവിനെ വിളിച്ചിരുന്നതായും എന്നാൽ തങ്ങളുടെ നിലപാടുകൾ അവർക്ക് മുന്നിൽ വ്യക്തമാക്കിയതായും റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു .
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും , യു എന്നിൽ ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുമുണ്ട് . കശ്മീർ വിഷയം പഠിച്ച് മാത്രം ഇടപെടൽ നടത്തണമെന്നാണ് റഷ്യ യു എൻ പ്രതിനിധികളോട് ആവശ്യപ്പെട്ടിരിക്കുന്നത് .
1972 ലെ സിംല കരാറിലെയും 1999 ലെ ലാഹോർ പ്രഖ്യാപനത്തിലെയും വ്യവസ്ഥകൾക്കനുസൃതമായി ഉഭയകക്ഷി അടിസ്ഥാനത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ വഴി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അടുത്തമാസം റഷ്യ സന്ദർശിക്കുന്ന നരേന്ദ്ര മോദി ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നാണ് നിഗമനം .