ന്യൂഡൽഹി : ‘ പല നിറങ്ങളിൽ , പല ഭാഷകളിൽ വൈവിധ്യങ്ങൾ നിറഞ്ഞ് നിൽക്കുന്ന നമ്മൾ ഒരു കൊടിയ്‌ക്ക് കീഴിൽ അണി നിരക്കുന്നു , ഈ ഏകോപനം സൈന്യത്തിന്റെ കാര്യത്തിലും വേണം ‘ നാലു വർഷങ്ങൾക്ക് മുൻപ് ഐ എൻ എസ് വിക്രമാദിത്യയിൽ വച്ച് പ്രധാനമന്ത്രി പറഞ്ഞത് ഒരു സൂചനയായിരുന്നു .
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവി സൃഷ്ടിച്ചെടുത്ത അടൽ ബിഹാരി വാജ്പേയുടെ പിന്മുറക്കാരനാണ് താനെന്നും , സൈന്യത്തെ ഏകോപിപ്പിക്കുമെന്നുമുള്ള സൂചന . നിലവിൽ അമേരിക്ക ,ബ്രിട്ടൻ,ചൈന,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട് . അതുകൊണ്ട് തന്നെ മോദി ലക്ഷ്യം വയ്‌ക്കുന്നത് വ്യക്തമാണ് ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയെ കൂടുതൽ കരുത്തുള്ളതാക്കുക .
രാജ്യം ഭീകരവാദ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ രംഗത്തെ പരമ്പരാഗത ശൈലികൾക്ക് മാറ്റം വരുത്തുകയാണ് പ്രധാനമന്ത്രി . സേനയുടെ ഏകോപനവും നവീകരണവുമായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ചുമതലയെന്നും മോദി തന്റെ സ്വതന്ത്യ്രദിന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു .
സൈന്യത്തിനു നിർണായക നീക്കങ്ങൾ നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഏക സൈന്യാധിപന്റെ തീരുമാനത്തിനാകും പ്രാധാന്യം . കര,നാവിക,വ്യോമസേനകളെ ദ്രുതഗതിയിൽ വിന്യസിപ്പിക്കുന്നതിനും , ആക്രമണത്തിന്റെ ശേഷി പരിശോധിക്കുന്നതിനും ഇനി ഇന്ത്യക്ക് ഏക സൈന്യാധിപൻ ഉണ്ടാകും .